ന്യൂഡൽഹി: ഇസ്ലാമിക ആധിപത്യം കൊണ്ടുവരാൻ നിരോധിത മത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് എൻഐഎ. പ്രത്യേക കോടതികൾ ഉൾപ്പെടെ രൂപീകരിച്ചായിരുന്നു രാജ്യത്ത് സംഘടന പ്രവർത്തിച്ചത് എന്നാണ് വിവരം. പോപ്പുലർ ഫ്രണ്ടിന്റെ രാജ്യവിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് നിർണായക വിവരങ്ങൾ ഉള്ളത്.
ഇസ്ലാമിക രീതിയിൽ പ്രവർത്തിക്കുന്ന കോടതികൾ, ലക്ഷ്യമിടുന്ന ആളുകളെക്കുറിച്ച് വിവരങ്ങൾ നൽകുന്നതിനുള്ള റിപ്പോർട്ടർമാരുടെ സംഘം , കായിക- ആയുധ പരിശീലനത്തിനുള്ള വിഭാഗം, മറ്റ് സേവനങ്ങൾക്കായുള്ള വിഭാഗം എന്നിവ രൂപീകരിച്ചായിരുന്നു സംഘടനയുടെ പ്രവർത്തനങ്ങൾ. ഇതിൽ ആയുധ പരിശീലനത്തിനായി പ്രധാനമായും തിരഞ്ഞെടുത്തത് കോളോജ് ക്യാമ്പസുകൾ ആയിരുന്നു. ഇവിടെവച്ചാണ് രഹസ്യമായി പ്രവർത്തകർക്ക് ആയുധ പരിശീലനം നൽകിയിരുന്നത്. കായിക ബലം ഉറപ്പാക്കുന്നതിനുള്ള പരിശീലനവും നൽകിയിരുന്നു. പൂനെയിലെ ഒരു സ്‌കൂളിൽ പ്രവർത്തകർ ആയുധ പരിശീലനം നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്‌കൂളിന്റെ രണ്ട് നിലകൾ അടച്ചു പൂട്ടിയെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
ലക്ഷ്യത്തെ പെട്ടെന്ന് ഇല്ലാതാക്കുകയാണ് സംഘടനയുടെ രീതി. ലക്ഷ്യമിടുന്ന ആളുകളുടെ വിവരങ്ങൾ അറിയിക്കുന്നതിനായി റിപ്പോർട്ടർമാരുടെ പ്രത്യേക സംഘം ഇവർക്കുണ്ട്. വിദേശത്ത് നിന്നും ശേഖരിക്കുന്ന പണം ശമ്പളം എന്ന വ്യാജേനയാണ് പ്രവർത്തകരുടെ അക്കൗണ്ടുകളിലേക്ക് എത്തുന്നത്. പ്രവർത്തകർ ചെയ്യുന്ന തെറ്റുകളുടെ വിചാരണയ്ക്കായാണ് പ്രത്യേക കോടതികൾ പ്രവർത്തിച്ചിരുന്നത്.
15 സംസ്ഥാനങ്ങളിലായിരുന്നു പോപ്പുലർ ഫ്രണ്ട് വേരുറപ്പിച്ചിരുന്നത്. ബാക്കിയുള്ള സംസ്ഥാനങ്ങൾ ലക്ഷ്യമിട്ട് പ്രവർത്തിക്കുമ്പോഴായിരുന്നു നിരോധനം. മുസ്ലീം യുവാക്കളെ ആകർഷിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണെന്നും കുറ്റപത്രത്തിലുണ്ട്.
Discussion about this post