തിരുവനന്തപുരം: ലോകരാജ്യങ്ങൾ പ്രതിസന്ധി നേരിട്ടപ്പോഴും ഇന്ത്യ വികസന കാര്യത്തിൽ സ്ഥിരത പുലർത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന്റെ ഊർജ്ജസ്വലമായ കേന്ദ്രമായി ഇന്ത്യ മാറിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
സമ്പൂർണ്ണ സാക്ഷരതയുടെയും കഠിനാദ്ധ്വാനത്തിന്റെയും മികവിന്റെയും ബൗദ്ധികതയുടെയും നാടാണ് കേരളം. മറ്റ് ലോകരാജ്യങ്ങളുടെ സാമ്പത്തിക സാഹചര്യത്തെ കുറിച്ച് നമ്മൾ മനസിലാക്കണം. ലോകരാജ്യങ്ങൾ പ്രതിസന്ധി നേരിട്ടപ്പോഴും ഇന്ത്യ വികസന കാര്യത്തിൽ സ്ഥിരത പുലർത്തി. പ്രധാനമന്ത്രി പറഞ്ഞു.
കേരളം വിദ്യാസമ്പന്നരുടെ നാടാണ്. കഠിനാദ്ധ്വാനവും വിനയവും ഇവിടത്തെ ജനങ്ങളുടെ മുഖമുദ്രയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ന് കേരളത്തിന് ആദ്യ വന്ദേ ഭാരത് ട്രെയിൻ കിട്ടിയിരിക്കുന്നു. കൊച്ചിക്ക് ആദ്യ വാട്ടർ മെട്രോയും കിട്ടിയിരിക്കുന്നു. ഗതാഗത സൗകര്യങ്ങളുമായി ബന്ധപ്പെട്ടവക്ക് പുറമേ, വികസനവുമായി ബന്ധപ്പെട്ട മറ്റനവധി പദ്ധതികൾക്കും ഇന്ന് കേരളത്തിൽ തറക്കല്ലിട്ടിരിക്കുകയാണ്. ഇതിനെല്ലാം കേരളത്തിലെ ജനങ്ങൾക്ക് ആശംസകൾ അറിയിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാർ സഹകരണ ഫെഡറലിസത്തിന് പ്രാധാന്യം നൽകുന്നു. സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ രാജ്യത്തിന്റെ വികസനം എന്നതാണ് ഞങ്ങളുടെ നയം. കേരളം വികസിച്ചാൽ, രാജ്യത്തിന്റെ പുരോഗതിയും വേഗത്തിലാകും. ഈ ആദർശം നിലനിർത്തിയാണ് തങ്ങൾ പരിശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
വർത്തമാനകാലത്തെ അനിഷേധ്യ ശക്തിയാണ് ഇന്ത്യയെന്ന് ലോകം കരുതുന്നതിന് നിരവധി കാരണങ്ങളുണ്ട്. അടിസ്ഥാന സൗകര്യ വികസനങ്ങളിൽ സമാനതകളില്ലാത്ത മുതൽമുടക്കാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. രാജ്യത്തെ എല്ലാ ഇടങ്ങളിലും വികസനം എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. യുവാക്കളുടെ കർമശേഷി വികസിപ്പിക്കുക, ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുക, വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുക എന്നിവക്ക് കേന്ദ്ര സർക്കാർ പ്രാമുഖ്യം നൽകുന്നു. പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വന്ദേ ഭാരത് ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ, തിരുവനന്തപുരത്ത് ഡിജിറ്റൽ സയൻസ് പാർക്കിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നടത്തി. സംസ്ഥാനത്തിനായി 3,200 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.
കൊച്ചി വാട്ടർ മെട്രോയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. ബാറ്ററി കൊണ്ട് പ്രവർത്തിക്കുന്ന ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകൾ ഉപയോഗിച്ച് കൊച്ചിക്ക് ചുറ്റുമുള്ള 10 ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പദ്ധതി.
കൊച്ചി വാട്ടർ മെട്രോയ്ക്ക് പുറമേ ഡിൻഡിഗൽ- പളനി- പാലക്കാട് റെയിൽ പാതയുടെ വൈദ്യുതീകരണവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം, കോഴിക്കോട്, വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസന പദ്ധതികൾക്കും അദ്ദേഹം തറക്കല്ലിട്ടു. നേമം, കൊച്ചുവേളി ഉൾപ്പെടെ തിരുവനന്തപുരത്തിന്റെ സമഗ്ര റെയിൽ വികസനവുമായി ബന്ധപ്പെട്ട പദ്ധതികൾക്കും അദ്ദേഹം തുടക്കം കുറിച്ചു. തിരുവനന്തപുരം- ഷൊർണൂർ പാതയുടെ വേഗത വർദ്ധിപ്പിക്കാനുള്ള പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു.
Discussion about this post