ന്യൂഡൽഹി : യുഎഇയുടെ ചാന്ദ്ര ദൗത്യം പരാജയം. ചന്ദ്രനിൽ അതിവേഗം ലാന്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ യുഎഇയുടെ റാഷിദ് റോവർ തകർന്നുവീണതായാണ് ലഭിക്കുന്ന വിവരം. റാഷിദ് റോവറുമായുളള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടുവെന്ന് ഐസ്‌പേസ് അറിയിച്ചു.
ജാപ്പനീസ് ലാൻഡർ ‘ഹകുട്ടോ-ആറിലാണ് പേടകം വിക്ഷേപിച്ചത്. ലാന്റിംഗിന് പിന്നാലെ ആശയവിനിമയം നടത്താൻ പറ്റുന്നില്ലെന്നും ചന്ദ്രോപരിതലത്തിൽ ലാൻഡിംഗ് പൂർത്തിയാക്കാൻ സാധിച്ചില്ലെന്ന് സംശയിക്കുന്നതായും ഐസ്‌പേസ് ചീഫ് എക്‌സിക്യൂട്ടീവ് തകേഷി ഹക്കാമത വ്യക്തമാക്കി. മുപ്പത് മിനിറ്റോളം നേരം ആശയവിനിമയം നടത്താൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ഡിസംബറിലാണ് സ്പേസ് എക്സ് ഫാൽക്കൺ-9 റോക്കറ്റിൽ വിക്ഷേപണം നടത്തിയത്. ഒരു മാസം മുമ്പ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിയിരുന്നു. ലക്ഷ്യത്തിലെത്തുന്നതായി കാണിച്ചെങ്കിലും ചന്ദ്രോപരിതലത്തിൽ ലാന്റിംഗിന് ശ്രമിക്കുന്നതിനിടെ കണക്ഷൻ വിച്ഛേദിക്കപ്പെടുകയായിരുന്നു.
ചന്ദ്രൻറെ മണ്ണിൻറെ സവിശേഷതകൾ, പെട്രോഗ്രഫി, പൊടി, ഫോട്ടോ ഇലക്ട്രോൺ കവചം തുടങ്ങിയവ 12 ദിവസത്തേക്ക് പര്യവേക്ഷണം ചെയ്യാനാണ് പദ്ധതിയിട്ടത്. ദൗത്യം വിജയകമായിരുന്നുവെങ്കിൽ ഇത് നടപ്പിലാകുന്ന ആദ്യ അറബ് രാജ്യമായി മാറുമായിരുന്നു യുഎഇ. ആഗോളതലത്തിൽ നാലാമത്തെ രാജ്യവും.
Discussion about this post