ബാംഗ്ലൂർ: ഐപിഎല്ലിലെ നിർണായക ഹോം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തോൽവി. 21 റൺസിനാണ് കൊൽക്കത്ത ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയത്.
ബാംഗ്ലൂർ നായകൻ ഫാഫ് ഡുപ്ലെസി ഇംപാക്ട് പ്ലെയറിലേക്ക് ചുവടുമാറിയപ്പോൾ, വിരാട് കോഹ്ലിയായിരുന്നു ഇന്ന് ബാംഗ്ലൂരിനെ നയിച്ചത്. ടോസ് നേടിയ കോഹ്ലി ചിന്നസ്വാമിയിൽ കൊൽക്കത്തയെ ആദ്യം ബാറ്റിംഗിന് ക്ഷണിച്ചു. 20 ഓവറിൽ 5 വിക്കറ്റിന് 200 എന്ന കൂറ്റൻ സ്കോർ കൊൽക്കത്ത പടുത്തുയർത്തി. മറുപടി ബാറ്റിംഗിൽ ബാംഗ്ലൂരിന്റെ പോരാട്ടം 20 ഓവറിൽ 8 വിക്കറ്റിന് 179 എന്ന സ്കോറിൽ അവസാനിച്ചു.
29 പന്തിൽ 4 ഫോറുകളും 5 സിക്സുകളും ഉൾപ്പെടെ 56 റൺസെടുത്ത ഓപ്പണർ ജാസൺ റോയ് ആണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. ക്യാപ്ടൻ നിതീഷ് റാണ 21 പന്തിൽ 48 റൺസെടുത്തു. വെങ്കിടേഷ് അയ്യർ 31 റൺസെടുത്തപ്പോൾ റിങ്കു സിംഗ് 10 പന്തിൽ 18 റൺസുമായും വീസെ 3 പന്തിൽ 12 റൺസുമായും പുറത്താകാതെ നിന്നു. ബാംഗ്ലൂരിന് വേണ്ടി വാനിന്ദു ഹസരംഗ 4 ഓവറിൽ 24 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. വൈശാഖിനും 2 വിക്കറ്റ് ഉണ്ട്.
ഡുപ്ലെസിയും മാക്സ്വെല്ലും പെട്ടെന്ന് പുറത്തായത് ബാംഗ്ലൂരിന് തിരിച്ചടിയായി. 37 പന്തിൽ 54 റൺസെടുത്ത കോഹ്ലിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറർ. മഹിപാൽ ലോംറോർ 18 പന്തിൽ 34 റൺസ് നേടി. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് ബാംഗ്ലൂരിന് ജയപ്രതീക്ഷ സമ്മാനിച്ചുവെങ്കിലും, ലോംറോർ നിർണായക ഘട്ടത്തിൽ സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ പുറത്തായത് വിനയായി. പിന്നാലെ കോഹ്ലിയും വീണതോടെ ബാംഗ്ലൂർ തോൽവിയിലേക്ക് കൂപ്പുകുത്തി.
4 ഓവറിൽ 27 റൺസിന് 3 വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയും 29 റൺസിന് 2 വിക്കറ്റ് വീഴ്ത്തിയ ആന്ദ്രെ റസലും 30 റൺസിന് 2 വിക്കറ്റ് വീഴ്ത്തിയ സുയാഷ് ശർമ്മയും ചേർന്നാണ് ബാംഗ്ലൂർ ബാറ്റിംഗ് നിരയെ കൊമ്പുകുത്തിച്ചത്.
Discussion about this post