ന്യൂഡൽഹി : ദേവികുളം മുൻ എംഎൽഎ എ രാജയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് ഭാഗിക സ്‌റ്റേ. എ രാജ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതിയാണ് വിധി പുറപ്പെടുവിച്ചത്. രാജയ്ക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാൻ സാധിക്കും.
എന്നാൽ രാജയ്ക്ക് വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടാകില്ല. നിയമസഭ അലവൻസും പ്രതിഫലവും വാങ്ങാനും അവകാശമില്ല. കേസ് ജൂലൈയിൽ പരിഗണിക്കുന്നത് വരെയാണ് വിധി സ്റ്റേ ചെയ്തിരിക്കുന്നത്.
വ്യാജരേഖ ചമച്ച വ്യക്തിയെ നിയമസഭയിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്ന് ഡി കുമാറിൻറെ അഭിഭാഷകൻ വാദിച്ചെങ്കിലും, സ്റ്റേ ഇല്ലെങ്കിൽ തെരഞ്ഞെടുപ്പ് നടക്കും എന്ന രാജയുടെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി ഇളവ് നൽകിയത്. രാജ ക്രിസ്തുമതം പിന്തുടരുന്നില്ല എന്ന് എങ്ങനെ തെളിയിക്കുമെന്നും കോടതി ചോദിച്ചു.
പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെട്ട ദേവികുളം മണ്ഡലത്തിൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കി മത്സരിച്ചെന്ന യുഡിഎഫ് സ്ഥാനാർത്ഥി ഡി കുമാറിൻറെ ഹർജി അംഗീകരിച്ച് ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ദേവികുളം മണ്ഡലത്തിൽ നിന്ന് എംഎൽഎയായി നിയമസഭയിലെത്തിയ എ രാജയുടെ വിജയമാണ് കോടതി അസാധുവാക്കിയത്. ഇതിനെതിരെയാണ് രാജ സുപ്രീം കോടതിയെ സമീപിച്ചത്.
Discussion about this post