കാവ്യശ്രീലകം ഗ്രൂപ്പിലെ 23 എഴുത്തുകാർ ചേർന്നൊരുക്കുന്ന ശ്രീകൃഷ്ണലീലയുടെ ഒന്നാംഭാഗം (പൂതനാമോക്ഷം) വസന്തതിലകം വൃത്തത്തിൽ പൂർത്തിയായി. പ്രൊഫ. ശ്രീലകം വേണുഗോപാൽ മാഷിന്റെ മേൽനാട്ടത്തിലാണ് കാവ്യരചന ഒരുക്കിയിരിക്കുന്നത്. ലീലാമണി വികെ ആണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. അത്യപൂർവ്വമായ ഈ കൂട്ടുകാവ്യരചനയിൽ തനിക്കും പങ്കാളിയാകാൻ ഭാഗ്യം ലഭിച്ചതിൽ അത്യധികം സന്തോഷമുണ്ടെന്നും ഇവർ അറിയിച്ചു.
കൃഷ്ണലീലകൾ
*****************
കണ്ണാ! മുകുന്ദ! സുരസുന്ദര! നന്ദസൂനോ!
കണ്ണിന്നു മുന്നിലിതുപോലെ വിളങ്ങിടുമ്പോൾ
എണ്ണീടുവാനതുലലീലകളൊന്നൊടൊന്നായ്
പൂർണ്ണം പ്രകർഷകരമായി രചിപ്പു ഞങ്ങൾ!
(ശ്രീലകം)
എങ്കൽ പിണഞ്ഞു മിതകർമ്മമബദ്ധബദ്ധം
സങ്കല്പലോകഗതിയാലതിമോഹജന്യം
നിൻ കാൽക്കലാണഭയമെന്നറിയുന്നു കണ്ണാ!
ശങ്കിക്കയില്ല തവ ലീലകളോതിടാൻ ഞാൻ .
(ഉണ്ണി ചങ്കത്ത്).
ഗോവിന്ദ! നന്ദതനയാ! മധുസൂദനാ! നിൻ-
പാദം വണങ്ങി തിരുനാമജപാദിയോടെ
വാഴ്ത്തുന്നു ഞങ്ങളഖിലം നിറഭക്തിപൂർവ്വം
കൃഷ്ണാ! മുകുന്ദ! ഹരി! കേശവ! കൈതൊഴുന്നേൻ!
(കോമളം)
#കൃഷ്ണലീല-1
പൂതനാമോക്ഷം.
*******
ഭാരം പെരുത്തതു പൊറാഞ്ഞു ധരിത്രിയാള-
ങ്ങാരാഞ്ഞു ദേവകളുമൊത്തൊരുപായമന്നാൾ
പാരാതെ വിഷ്ണുവിനൊടർത്ഥന ചെയ്തു, ‘ നാഥാ!
ചേരേണമിങ്ങു കൃപ, പാലയ ശാർങ്ഗപാണേ!
(ശ്രീദേവി ഉണ്ണികൃഷ്ണൻ)
ഭൂദേവിതന്റെ പരിദേവനമൊന്നു കേൾക്കേ
ദേവാധിദേവനതിനായ് പരിഹാരമോർത്തു
ഭൂമീതലത്തിലതിനായവതാരമാവാൻ
നേരം സമാഗതവുമാ,യതു ചൊല്ലിയേവം.
(സീനാരവി)
‘ഭൂരക്ഷയേകുമനിശം മൊഴിയുന്നു ഞാനും
പാരാതെ യാദവകുലത്തിലെ ജന്മമാകാം
നേരായമാർഗ്ഗമതിലൂടെയധർമ്മമാറ്റാം,’
നാരായണന്റെ വചനം വരമായവർക്കും
(ഗീതാദേവി)
അന്നാളു വേളി! വസുദേവനു,ദേവകീ! ന –
ന്നൊന്നാകുവാൻ വരനു ‘ദേവകി’ മാലചാർത്തും.
വന്നീടണം സകലയാദവമുഖ്യരെല്ലാം.
പിന്നീടുവാൻ മധുരലീലകൾ മാലപോലെ.!
(നാരായണൻ നമ്പ്യാർ)
പൊന്നാട ചുറ്റിയൊരു ദേവത! ദേവകിക്ക –
പ്പൊന്നിൻകിരീടമണിയും വസുദേവരല്ലോ
ഒന്നാകുവാനതിമനോഹരമാല്യമേകീ –
ട്ടൊന്നിച്ചുതന്നെ രഥമേറിയതെത്ര ചിത്രം!
( ഹേമ എൻ ആനന്ദ്. )
തേരൊന്നൊരുക്കി മിഥുനത്തിനെയേറ്റി കംസൻ
പാരിച്ച മോദമൊടെ യാത്രതുടങ്ങി മെല്ലേ
അന്നേരമാ വഴിയിലങ്ങു തുടർന്നനേരം
പിന്നാലെ കേട്ടിതശരീരി, നടുങ്ങി കംസൻ!
(വിമലാ നായർ )
‘ഹേ! കംസരാജ! ജവമൊന്നു ധരിക്ക നല്ലൂ
ഭൂഭാരമാറ്റുവതിനായ് വിധിപോലെയിപ്പോൾ
‘നിൻസോദരിക്കു സുതനഷ്ടമനായ് ജഗത്തിൽ
നിന്നന്തകൻ, ഹരി പിറന്നിടുമെന്ന സത്യം!’
( ലീല പാവുട്ടി )
കംസന്റെ കാതിലിതു വന്നു പതിച്ചനേരം
കോപം വളർന്നു, ഭയവും ഹൃദയത്തിലേറി
തൻ സോദരിക്കു മരണം ദ്രുതമേകുവാനായ്
വാളോങ്ങി വന്നു നില കൊണ്ടിതു കംസരാജൻ.
(അനിരുദ്ധവർമ്മ)
പെട്ടെന്നുതന്നെ വസുദേവരവന്റെ മുന്നിൽ
കൂട്ടിപ്പിടിച്ചിതിരുകൈകളുമർത്ഥനയ്ക്കായ്
”ദുഷ്ടത്തരം സപദി കാട്ടുക വേണ്ട കംസാ!
കഷ്ടങ്ങൾ മാറ്റുവതിനായിവനൊന്നു ചൊല്ലാം”
(ഉഷ ചന്ദ്രൻ )
വിക്ലിഷ്ടമൊക്കെയകതാരിലൊതുക്കി വേഗം
ഭൂകശ്യപൻ വിനയമോടിതുപോൽ മൊഴിഞ്ഞു
‘ഏകാം ഭവാനു മമ ജാതരെയക്ഷണം ഞാൻ
അക്ലേശ,മൊന്നുമുരുവാക്കുകയില്ല സത്യം’
( ലീലാമണി .വി.കെ)
ഏവം മൊഴിഞ്ഞ വസുദേവരെ നോക്കി കംസൻ
കോപം നിറഞ്ഞലറിടുന്നവർ രണ്ടിനേയും
നേരം കളഞ്ഞു വിനയൊന്നതുവന്നിടാതെ
പാരം തുറുങ്കതിലടച്ചിടുമെന്ന സത്യം!
(വിജയാ മോഹൻ)
ഏവം കൊടുത്ത ശപഥം നിറവേറ്റിടാനാ-
യാദ്യത്തെയാത്മജനെ നൽകെ, നിനച്ചു കംസൻ
ഒന്നാമനാലെയൊരുപദ്രവമെത്തുകില്ലാ –
യെന്നോർത്തു പുത്രനെയവർക്കു തിരിച്ചു നല്കി.
(ദേവി നെടിയൂട്ടം )
ദേവർഷി നാരദരൊ കംസസമീപമെത്തീ –
ട്ടാലോചനാമൃതപുരസ്സരമേവമോതീ
‘കാപട്യമുള്ള സുരലീലകളാണിതെല്ലാം
ദാക്ഷിണ്യമൊന്നുമുളവാകരുതേ നൃപേന്ദ്രാ!’
(ഗിരിജാവാര്യർ )
ശ്രീനാരദാഖ്യ മുനി ചൊന്നതു കേട്ടു , കംസ –
ഭൂനാഥനത്തടവറയ്ക്കകമെത്തി പിന്നെ
ആനന്ദമോടു മരുവുന്ന കിടാവിനെച്ചെ –
ന്നയ്യോ! കരങ്ങളിലെടുത്തു നിലത്തടിച്ചു .
(രമ വടശ്ശേരി )
ഭോജാധിരാജനവനാറു ശിശുക്കളേയും
കൊന്നെന്ന ദുഃഖമതിൽ ദേവകി നീറിടുമ്പോൾ
ഏഴാമതായിയവൾ ഗർഭിണിയായതിന്റെ
ചിഹ്നങ്ങളൊക്കെ വെളിവായിതു പൂർണ്ണമായും!..
(സുജ നന്ദ )
ഏഴാമതാം തവണയായൊരു ഗർഭമൊന്നു
ചാപിള്ളയെന്നു ശ്രുതിയായതുമെത്ര ചിത്രം!
മായാപ്രഭാവമതു രോഹിണിതന്റെ ഗർഭ-
മായ് വന്നതൊക്കെ ജഗദീശ്വരലീലയത്രേ!
(ഉണ്ണികൃഷ്ണൻ തൃപ്പയ്യ)
വൈകുണ്ഠനാഥനവതാരമെടുക്കുവാനായ്
പാകത്തിലായ് സമയമെന്നതിനാലെ ദേവൻ
വൈകാതെ ദേവകിയുടർഭകനായിയീ ഭൂ-
ലോകത്തിലായവതരിപ്പതിനായ് നിനച്ചു.
(ശ്രീരാമൻ)
കൃഷ്ണാവതാരമുടലാകിയ ദേവനൊപ്പം
ശ്രീവിഷ്ണുതന്നെയഥ നൽകിയൊരാജ്ഞയാലേ
ദേവീയശോദയുടെ സുന്ദരഗർഭമൊന്നിൽ
മായാവിനോദിനി സഹോദരി ജാതയായീ!
(രാംദാസ്)
ഘോരാന്ധകാരമുരുവാകിയ രാത്രിയൊന്നിൽ
ലോകം കിടുങ്ങുമൊരു മാരിചൊരിഞ്ഞു വാനം!
വൈകുണ്ഠനാഥനവതാരമെടുത്തു മന്നിൽ,
കാർവർണ്ണരൂപമുരുവായൊരു കുഞ്ഞുപൈതൽ!
(ശ്രീജ കെ മംഗലത്ത്)
വെൺശംഖു, ചക്ര, ഗദ, പദ്മവുമേന്തിയേവം
പൊൻകാന്തിയൊത്ത മധുഹാസിതകൃഷ്ണരൂപം
കൺപാർത്തമാത്ര വസുദേവമനോരഥംപോൽ
മെയ്യാമമൊക്കെയൊഴിവായുടനേ, വിചിത്രം!
(വിനോദ് പെരുവ)
കാരാഗൃഹത്തിലവതാരമെടുത്ത ദേവൻ
പൂരിച്ച ശോഭയൊടെ തൻ വരരൂപമാർന്നു
പാരിച്ച ഭക്തിയൊടെ നിന്നൊരു ശൗരിയോടായ്
നേരിട്ടു ചൊല്ലി ചില കാര്യമതീവഗുഹ്യം!
( ശ്രീലകം )
അമ്പാടിയിൽ മരുവിടും വ്രജനന്ദഗോപ-
ന്നമ്പോടു ജാതശിശുവാം പ്രിയയോഗമായ!
എന്നേ യശോദയുടടുത്തികിടത്തി,മെല്ലേ
മായാവിനോദിനിയെ നിങ്ങളെടുത്തുകൊൾക ‘
(ഉണ്ണി ചങ്കത്തു്)
അൻപോടെയുണ്ണിയെയെടുത്തിത ശൂരപുത്ര-
നമ്പാടിതന്നിലവനെശ്ശയനത്തിലാക്കി
നന്ദത്തിൽ മായയെയെടുത്തു തിരിച്ചുവന്നു
തന്ത്രത്തിൽ ദേവകിയുടാത്മജയായ്ക്കിടത്തി!
(കോമളം)
കൈകാൽ കുടഞ്ഞു കരയുന്നൊരു പൈതലെത്തൻ-
കൈയാലുയർത്തി ബത കംസനെറിഞ്ഞപാടേ,
കൈവിട്ടതാ വഴുതിയങ്ങുയരത്തിലെത്തി-
ക്കൈചൂണ്ടി മായയുരചെയ്തിതു കംസനോടായ്.
(ശ്രീദേവി ഉണ്ണിക്കൃഷ്ണൻ )
‘ധാർഷ്ട്യം പെരുത്ത ഖലനായക! കംസ! ധൂർത്ത!
വ്യർത്ഥം പരാക്രമമിതെന്തിനു നാരിയോടായ്?
നിന്നന്തകൻ ധരയിൽ ജന്മമെടുത്തു , ദുഷ്ടാ!
വേഗേനചെന്നു തിരയൂ സകലം സ്ഥലത്തും!
(ഗീതാദേവി)
മിന്നൽപ്പിണർക്കുസമമാമശരീരി വാക്കിൽ-
ദണ്ണം പെരുത്ത മഥുരാധിപനോ നിഗൂഢം
പാരാതെ ശത്രുവിനു മൃത്യുകൊടുക്കുവാനായ്-
വീറോടെ ദാനവരെയെങ്ങുമയച്ചു,കഷ്ടം!
(നാരായണൻ നമ്പ്യാർ )
കാലൻജനിച്ച കഥയോർത്തു ഭയന്നു കംസൻ,
ബാലന്റെ ജീവനതിവേഗമെടുക്കുവാനായ്
കോലംമനഞ്ഞു സുരസുന്ദരിയായ് ഗമിക്കാൻ
മാലാർന്നു പൂതനയൊടോതി, മദപ്രമാദം!.
(ഹേമ ആനന്ദ് )
കംസന്റെയാജ്ഞയതു പൂതന സ്വീകരിച്ചു,
പണ്ടേ വരിച്ച വരമൊന്നവളോർത്തുപോയീ
സ്തന്യംകൊടുക്കുവതിനായി ലഭിച്ച ലാക്കു
സായൂജ്യമാക്കുവതിനായൊരുമാർഗ്ഗമാക്കാം.
(വിമലാനായർ)
മുഗ്ദ്ധാംഗിയായവിടെയെത്തിയ നേരമുള്ളിൽ
മോഹം ജനിച്ചു യദുബാലനെയോമനിക്കാൻ
ഹാ! പൂതനയ്ക്കു ജനിഭാഗ്യമതായിരിക്കാം
ദുഗ്ദ്ധം പകർന്നനിമിഷം സകലം മറന്നൂ!
(ലീല പാവുട്ടി )
സ്തന്യം പകർന്നു നിമിഷങ്ങൾ പുരോഗമിക്കേ,
കംസന്റെ സോദരിയഹോ വിഷമത്തിലെത്തി!
കണ്ണന്റെ ചുണ്ടിലുമമർന്ന സ്തനത്തിലൂടെ
ജീവൻ വെടിഞ്ഞ നിലയായിടുമെന്നു വന്നു!
സ്തന്യം ചുരത്തിയവളുണ്ണിയെയൂട്ടിടുമ്പോൾ..
പാനം തുടങ്ങി രുധിരം ശിശുവൂറ്റമോടേ..
വർദ്ധിച്ചനൊമ്പരമതേറ്റുപിടഞ്ഞു ദീനം,
കാറിക്കരഞ്ഞു ബത! വയ്യ, സഹിക്ക വയ്യാ..
( ഉഷ ചന്ദ്രൻ )
ദണ്ണം പൊറാഞ്ഞു പലപാടുമുഴന്നു രൌദ്രം
കണ്ണും തുറിച്ചു മലപോലെ പതിച്ചു മണ്ണിൽ
മുഗ്ദ്ധാംഗിയായി പടുവേഷമെടുത്തവൾക്കു
ദുഗ്ദ്ധംകുടിച്ചു ശിശു മോക്ഷപദം കൊടുത്തു!
(ലീലാമണി.വി.കെ )
കാറ്റുല്ലസിക്കുമളകങ്ങളണിക്കുറിക്കൂ –
ട്ടേറ്റം പ്രശോഭിതകിശോരമുഖാരവിന്ദം
ഊറ്റം വെടിഞ്ഞതു മുകർന്നു മുകർന്നു മെല്ലേ
ജീവൻ ത്യജിച്ചു സുകൃതാംഗിയിതെന്തു ഭാഗ്യം
( ഗിരിജാവാര്യർ )
മോഹിച്ചപോലെ ബലിതൻ സുത രത്‌നമാല-
യ്ക്കാഹ്‌ളാദമായി,സഫലം പ്രിയപൂർവ്വവാഞ്ഛ!
ആഹന്ത! കാൺക, ഭഗവാന്റെ കടാക്ഷപുണ്യ-
സ്‌നേഹം പകർന്നിടുവതാർക്കുമതാണു പുണ്യം!
(ശ്രീലകം)
ഇമ്മട്ടിലിക്കഥ രസിച്ചു പഠിപ്പവർക്കും
ഭക്ത്യാ രസിച്ചു രചനാപടുവായവർക്കും
മോദാലഭീഷ്ടവരമേകി സദാ ജഗത്തിൽ
നീതാൻ കനിഞ്ഞു തരു കൃഷ്ണ! കൃപാകടാക്ഷം!
(ദേവി നെടിയൂട്ടം)
Discussion about this post