ഓൺലൈൻ ലോൺ ആപ്പുകളുടെ ചതിക്കുഴിയിൽ വീണ് കേരളത്തിന് നഷ്ടമായത് കോടികൾ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മാത്രം 70 കോടിയോളം രൂപയാണ് വായ്പാ ആപ്പ് മാഫിയകൾമലയാളികളിൽ നിന്ന് തട്ടിയെടുത്തതെന്ന് പോലീസ് പുറത്തുവിട്ട ഞെട്ടിക്കുന്ന കണക്കുകൾവ്യക്തമാക്കുന്നു. ഏറ്റവും ഒടുവിൽ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെആത്മഹത്യയ്ക്ക് പിന്നിലും ലോൺ ആപ്പുകളുടെ ഭീഷണിയാണെന്ന നിഗമനം പുറത്തുവന്നതോടെസംസ്ഥാനത്ത് വലിയ സുരക്ഷാ ആശങ്കയാണ് ഉയരുന്നത്.
ലോൺ ആപ്പുകളുടെ ചതിക്കുഴിയിൽ വീഴുന്നവരിൽ അഞ്ചിൽ ഒരാൾ വീതം സ്ത്രീകളാണെന്നത്ഗൗരവകരമായ സാഹചര്യമാണ്. കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പുറത്തുപറയാതെപെട്ടെന്ന് പണം ലഭിക്കാൻ ഇത്തരം ആപ്പുകളെ ആശ്രയിക്കുന്ന വീട്ടമ്മമാരാണ് കെണിയിലാകുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പരാതികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിൽനിന്നാണ്. നൂറുകണക്കിന് ആളുകൾ സൈബർ വിഭാഗത്തിന്റെ സഹായം തേടുന്നുണ്ടെങ്കിലും, നാണക്കേട് ഭയന്ന് 20 ശതമാനം പേർ മാത്രമാണ് ഔദ്യോഗികമായി കേസുമായി മുന്നോട്ട് പോകാൻതയ്യാറാകുന്നത്. ഇതാണ് തട്ടിപ്പുകാർക്ക് കൂടുതൽ കരുത്തുപകരുന്നത്.
ബിഹാർ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് ഈ സാമ്പത്തിക തട്ടിപ്പ് സംഘങ്ങൾപ്രധാനമായും പ്രവർത്തിക്കുന്നത്. ആധാർ കാർഡും പാൻ കാർഡും നൽകിയാൽമിനിറ്റുകൾക്കുള്ളിൽ അക്കൗണ്ടിലേക്ക് പണം എത്തുന്നതാണ് പലരെയും ഇതിലേക്ക്ആകർഷിക്കുന്നത്. എന്നാൽ പണം കൈപ്പറ്റുന്നതോടെ മൊബൈലിലെ കോൺടാക്റ്റ് ലിസ്റ്റുംഗാലറിയും തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകും. തിരിച്ചടവ് ഒരു ദിവസം വൈകിയാൽ പോലുംഫോണിലെ ചിത്രങ്ങൾ മോർഫ് ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയക്കുമെന്നഭീഷണിയിലൂടെയാണ് ഇവർ പണം തട്ടുന്നത്. ഭീമമായ പലിശയും ക്രൂരമായ ബ്ലാക്ക് മെയിലിംഗുംസഹിക്കവയ്യാതെ പലരും ആത്മഹത്യയുടെ വക്കിലെത്തുന്നതായാണ് പോലീസ് റിപ്പോർട്ട്. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഇത്തരം വ്യാജ ആപ്പുകളെ നീക്കം ചെയ്യാൻ നടപടി തുടരുമ്പോഴും പുതിയപേരുകളിൽ ഇവ വീണ്ടും പ്രത്യക്ഷപ്പെടുന്നത് വെല്ലുവിളിയാകുന്നുണ്ട്.











