ശ്രീനഗർ : പൂഞ്ചിൽ ഭീകരാക്രമണം നടത്താൻ ഭീകരർക്ക് സഹായങ്ങൾ എത്തിച്ച് നൽകിയ നിരവധി പേർ പിടിയിൽ. ഒരു കുടുംബത്തെ ഉൾപ്പെടെ ആറ് പേരെയാണ് പിടികൂടിയത് എന്ന് ജമ്മു കശ്മീർ ഡിജിപി ദിൽബഗ് സിംഗ് അറിയിച്ചു. ഭക്ഷണവും താമസവും കൂടാതെ മറ്റെല്ലാം ഭീകരർക്ക് എത്തിച്ച് നൽകിയത് ഇവരാണെന്നാണ് വിവരം.
പാകിസ്താൻ ഡ്രോൺ വഴി രാജ്യത്തെത്തിച്ച സ്‌ഫോടക വസ്തുക്കളും ഗ്രനേഡുകളും പണവും ഇവർക്ക് എത്തിച്ച് നൽകിയതായാണ് വിവരം. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 221 പേരെ പിടികൂടിയിട്ടുണ്ടെന്നും അതിൽ നിരവധി പേരെ അറസ്റ്റ് ചെയ്തതായും ഡിജിപി വ്യക്തമാക്കി. ഭീകരരെ കണ്ടെത്താൻ സുരക്ഷാ സേന തന്നാമണ്ടി മേഖലയിൽ തിരച്ചിൽ ആരംഭിച്ചതായി രജൗരിയിലെ ദർഹാൽ സന്ദർശിച്ച ഡിജിപി പറഞ്ഞു.
നാട്ടുകാരുടെ പിന്തുണയില്ലാതെ ഇത്തരമൊരു ആക്രമണം നടത്താൻ സാധിക്കില്ല. 7.62 എംഎം സ്റ്റീൽ കോർ ബുള്ളറ്റുകളും ഐഇഡികളുമാണ് സൈന്യത്തിന്റെ ട്രക്കിനെ ലക്ഷ്യമാക്കി ഭീകരർ ഉപയോഗിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.
അറസ്റ്റിലായ ആറ് പ്രതികളിൽ, മെന്ധർ സബ് ഡിവിഷനിൽ നിന്നുള്ള നിസാർ അഹമ്മദ് (ഗുജ്ജർ), ഫരീദ് അഹമ്മദ്, മുഷ്താഖ് അഹമ്മദ് എന്നീ മൂന്ന് പേരുടെ പേരുകൾ മാത്രമാണ് വെളിപ്പെടുത്തിയത്.
പ്രദേശവാസികളുടെ പിന്തുണയോടെയാണ് ഭീകരർ ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ട് മൂന്ന് മാസമായി നിസാർ അഹമ്മദും കുടുംബവും തീവ്രവാദികൾക്ക് ഭക്ഷണവും വെള്ളവും മറ്റ് സൗകര്യങ്ങളും നൽകി അവരെ സഹായിക്കുകയായിരുന്നു. പാകിസ്താൻ ഡ്രോൺ വഴി അയച്ച ചരക്കുകളും നിസാർ തീവ്രവാദികൾക്ക് എത്തിച്ചു. ഇതിൽ പണവും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഗ്രനേഡുകളും ഉണ്ടായിരുന്നു. ഇയാൾക്കും കുടുംബത്തിനും ഇതിൽ പങ്കുള്ളതായി പ്രതി സമ്മതിച്ചിട്ടുണ്ട്.
1990 മുതൽ നിസാർ ഭീകരർക്ക് വേണ്ടി പ്രവർത്തിക്കുകയായിരുന്നു എന്നും ഡിജിപി പറഞ്ഞു.
Discussion about this post