തൃശ്ശൂർ: ഇന്ന് തൃശ്ശൂർ പൂരം. പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന് സാക്ഷിയാകാൻ പതിനായിരങ്ങളാണ് വടക്കുംനാഥക്ഷേത്രത്തിലേക്കും തേക്കിൻകാട് മൈതാനിയിലേക്കുമായി ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. നെയ്തലക്കാവിലമ്മ വടക്കുംനാഥനെ വണങ്ങി തെക്കേ ഗോപുരനട തുറന്ന് പൂര വിളംബരം നടത്തിയതോടെയാണ് 48 മണിക്കൂർ നീണ്ട് നിൽക്കുന്ന പൂരാഘോഷത്തിന് തുടക്കമായത്.
രാവിലെ കണിമംഗലം ശാസ്താവിന്റെ പൂരമാണ് തേക്കിൻകാടേക്ക് ആദ്യമെത്തുന്നത്. പിന്നാലെ മറ്റ് ഏഴ് ഘടകപൂരങ്ങളും വടക്കുംനാഥ ക്ഷേത്രം ശ്രീമൂലസ്ഥാനത്തെത്തും. നെയ്തലക്കാവ് ഭഗവതി ക്ഷേത്രം, ചെമ്പുക്കാവ് ഭഗവതി ക്ഷേത്രം, ലാലൂർ ഭഗവതി ക്ഷേത്രം, അയ്യന്തോൾ കാർത്യായനി ക്ഷേത്രം, കാരമുക്ക് ഭഗവതി ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നാണ് ഘടകപൂരങ്ങളെത്തുക. ഏഴരയ്ക്കാണ് തിരുവമ്പാടിയുടെ പൂരപ്പുറപ്പാട്. പത്തരയോടെ ഭഗവതിയുടെ മഠത്തിൽ വരവ് ആരംഭിക്കും. തിരുവമ്പാടി ചന്ദ്രശേഖരനാണ് ഭഗവതിയുടെ തിടമ്പ് ഏറ്റുന്നത്. മഠത്തിൽ വരവ് പഞ്ചവാദ്യം പതിനൊന്നരയോടെ നടക്കും. കൊങ്ങാട് മധുവിന്റെ പ്രമാണത്തിലാണ് ഇത്തവണ പഞ്ചവാദ്യം.
ഉച്ചയ്ക്ക് 12 മണിയോടെയാണ് പാറമേക്കാവിന്റെ പൂരപ്പുറപ്പാട്. പതിനഞ്ച് ആനപ്പുറത്ത് ഭഗവതി വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പുറപ്പെടും. ഗുരുവായൂർ നന്ദനാണ് ഭഗവതിയുടെ തിടമ്പേറ്റുന്നത്. രണ്ട് മണിക്കാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. അഞ്ച് മണിയോടെ മേളക്കലാശത്തിന് ശേഷം പാറമേക്കാവിലമ്മ കുടമാറ്റത്തിനായി തെക്കോട്ടിറങ്ങും. പാറമേക്കാവാണ് ആദ്യം കുടമാറ്റത്തിനായി പുറത്തിറങ്ങുന്നത്. പിന്നാലെ തിരുവമ്പാടിയും തെക്കോട്ടിറങ്ങും. തെക്കേ ഗോപുരവാതിലിന് സമീപം ഇരുവിഭാഗവും അഭിമുഖമായി നിൽക്കുന്നതോടെ കുടമാറ്റത്തിന് തുടക്കമാകും.
പുലർച്ചെയോടെ ഇരുഭഗവതിമാരും പന്തലിലെത്തി നിലപാട് നിൽക്കും. ഇതോടെയാണ് വെടിക്കെട്ടിന് തുടക്കമാകുന്നത്. തിങ്കളാഴ്ച രാവിലെ ഇരുഭഗവതിമാരും വീണ്ടും പതിനഞ്ച് ആനപ്പുറത്ത് എഴുന്നള്ളും. ഉച്ചയോടെ ശ്രീമൂലസ്ഥാനത്തെത്തി ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വർഷത്തെ പൂരച്ചടങ്ങുകൾക്ക് സമാപനമാകും.
Discussion about this post