കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനാര്‍ത്ഥി സുമ ബാലകൃഷ്ണനെ മാറ്റിയാല്‍ മാത്രം യു.ഡി.എഫിനെ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് വിമതന് പി.കെ രാഗേഷ്. സുമ ബാലകൃഷ്ണനെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കിയത് ഏകപക്ഷീയമായാണെന്നും അദ്ദേഹം ആരോപിച്ചു.
പതിനൊന്ന് മണി വരെ സമയമുണ്ട്. സുമയെ മാറ്റി വേറെ ആരെ സ്ഥാനാര്ത്ഥിയാക്കായാലും പിന്തുണ യു.ഡി.എഫിന് നല്‍കാമെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം എല്‍.ഡി.എഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുന്നെന്ന് അദ്ദേഹം അറിയിച്ചു. വിമതരുടെ ആവശ്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചില്ല.
ഒന്‍പത് ആവശ്യങ്ങളില്‍ ഒന്നു പോലും കോണ്‍ഗ്രസ് അംഗീകരിച്ചില്ല. കണ്ണൂര്‍ ഡി.സി.സി നേതൃത്വത്തെ മാറ്റണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്നും രാഗേഷ് വ്യക്തമാക്കി.
അതേ സമയം സുമ ബാലകൃഷ്ണനെ മാറ്റില്ലെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ സ്ഥാനം ലീഗിനാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഗേഷിന്റെ ആവശ്യം ഡെപ്യൂട്ടി മേയര്‍ സ്ഥാമാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ കോര്‍പറേഷനിലെ 55ാം വാര്‍ഡായ പഞ്ഞിക്കയില്‍ നിന്ന് ഇരുമുന്നണികളിലെ സ്ഥാനാർഥികളെയും തോൽപിച്ച് മികച്ച വിജയം നേടിയ രാഗേഷ് യു.ഡി.എഫിനെ പിന്തുണക്കുമെന്ന് ആദ്യം വ്യക്തമാക്കിയിരുന്നു. ഇതേതുടർന്ന് കെ.പി.സി.സി യോഗം രാഗേഷിന്റെ പിന്തുണ സ്വീകരിക്കുന്ന കാര്യത്തില്‍ ഉചിത തീരുമാനമെടുക്കാന്‍ ഡി.സി.സിക്ക് നിര്‍ദേശവും നല്കി. പാർട്ടിയിൽ തിരിച്ചെടുക്കണം, കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ അഴിച്ചുപണി വേണം എന്നിങ്ങനെയുള്ള ഉപാധികള്‍ രാഗേഷ് ഉന്നയിച്ചു. ഇതിൽ അഭിപ്രായ വ്യത്യാസം ഉടലെടുത്തതിനെ തുടർന്നാണ് യു.ഡി.എഫിനെ പിന്തുണക്കാനുള്ള മുൻ തീരുമാനത്തിൽ രാഗേഷ് മാറ്റംവരുത്തിയത്.
Discussion about this post