ഇടുക്കി: ചിന്നക്കനാലിൽ നിന്നും മയക്കുവെടി വെച്ച് പിടികൂടി പെരിയാർ കടുവാ സങ്കേതത്തിലെത്തിച്ച അരിക്കൊമ്പനെ ജിപിഎസ് കോളർ വഴിയുള്ള നിരീക്ഷണം തുടരുന്നു. അരിക്കൊമ്പന്റെ ദേഹത്ത് മുറിവുകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവ സാരമുള്ളതല്ല എന്നാണ് പ്രാഥമിക നിഗമനം. അരിക്കൊമ്പൻ ആരോഗ്യവാനാണ് എന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്.
കഴിഞ്ഞ രാത്രി 12 മണിയോടെ സീനിയറോടയ്ക്ക് സമീപമുള്ള ജനവാസമില്ലാത്ത മേഖലയിൽ അരിക്കൊമ്പനെ തുറന്നുവിട്ടത്. മംഗളാദേവി ക്ഷേത്രത്തിൽ പൂജ ചെയ്താണ് വനവാസി സമൂഹം അരിക്കൊമ്പനെ പെരിയാർ സങ്കേതത്തിലേക്ക് സ്വീകരിച്ചത്.
അരിക്കൊമ്പൻ സാധാരണ ജീവിതത്തിലേക്ക് എത്തും വരെ നിരീക്ഷിക്കുമെന്നാണ് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചിരിക്കുന്നത്. കൂടുതല്‍ തവണ മയക്കുവെടിവച്ചത് പ്രശ്നമാകില്ലെന്നും മന്ത്രി പറഞ്ഞു.
രണ്ട് ദിവസമായി തുടർന്ന ദൗത്യത്തിനൊടുവിൽ ഇന്നലെ രാവിലെ 11.55നാണ് ആദ്യ മയക്കുവെടി വെച്ചത്. 5 തവണ മയക്കുവെടിയേറ്റിട്ടും അവസാന നിമിഷം വരെ ചെറുത്തുനില്‍പ്പ് നടത്തിയ ശേഷമാണ് അരിക്കൊമ്പൻ ലോറിയിൽ കയറാൻ കൂട്ടാക്കിയത്.
Discussion about this post