ന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ സമരത്തോട് പ്രതികരിച്ച് ഒളിംപ്യൻ യോഗേശ്വർ ദത്ത്. ആക്ഷേപം ഉണ്ടായിരുന്നുവെങ്കിൽ ഗുസ്തി താരങ്ങൾ ആദ്യം പോലീസിൽ പരാതിപ്പെടണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പരാതി ലഭിച്ചാൽ മാത്രമേ പോലീസിന് നടപടി എടുക്കാൻ സാധിക്കുകയുള്ളൂ. ഒരാൾ വെറുതെ വീട്ടിൽ ഇരിക്കുകയോ റോഡിൽ കുത്തിയിരിക്കുകയോ ചെയ്താൽ അതിന്റെ കാരണം അന്വേഷിച്ചു ചെന്ന് കേസ് രജിസ്റ്റർ ചെയ്യുന്ന രീതി ഇന്ത്യയിൽ ഒരിടത്തും നിലവിലില്ലെന്നും യോഗേശ്വർ ദത്ത് പറഞ്ഞു.
കഴിഞ്ഞ മൂന്ന് മാസവും ഗുസ്തി താരങ്ങൾക്ക് സമയമുണ്ടായിരുന്നു. ഇപ്പോഴും സമയമുണ്ട്. താൻ ഇക്കാര്യം നേരത്തേ പറഞ്ഞിരുന്നതാണെന്നും ഇന്ത്യൻ ഗുസ്തി താരവും ഒളിംപിക് മെഡൽ ജേതാവുമായ യോഗേശ്വർ ദത്ത് വ്യക്തമാക്കി. ഗുസ്തി താരങ്ങൾ ഉന്നയിക്കുന്ന ലൈംഗിക ആരോപണം അന്വേഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സമിതിയിലെ അംഗവും കൂടിയാണ് ദത്ത്.
ലൈംഗിക അതിക്രമ പരാതിയിൽ റെസ്ലിംഗ് ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങൾ ജന്തർ മന്ദറിൽ രാപ്പകൽ സമരം തുടരുകയാണ്. ഏറെ വൈകി നൽകിയ പരാതിയിൽ വെളളിയാഴ്ച ഡൽഹി പോലീസ് ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
Discussion about this post