ബംഗളൂരു: ഐടി നഗരമായ ബംഗളൂരുവിൽ മലയാളി യുവതി ക്രൂരമായ ബലാത്സംഗത്തിന് ഇരയായതായി പരാതി. ബെംഗളൂരുവിലെ കഫെയിൽ പാർട്ട് ടൈം ജോലി ചെയ്തുവരികയായിരുന്ന കോട്ടയം സ്വദേശിനിയായ ഇരുപതുകാരിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹൈനസ് എന്ന യുവാവിനെതിരെ മഡിവാള പോലീസ് കേസെടുത്തു. എന്നാൽ കേസ് ഒത്തുതീർപ്പാക്കാൻ കർണാടക പോലീസ് തന്നെ സമ്മർദ്ദം ചെലുത്തിയെന്ന ഗുരുതര ആരോപണവുമായി ഒടുവിൽ ഇരയായ പെൺകുട്ടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ഈ മാസം 12-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതിയായ ഹൈനസിന്റെ സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വച്ചാണ് യുവതി പീഡനത്തിന് ഇരയായത്. ക്രൂരതയ്ക്ക് ഇരയായ തൊട്ടടുത്ത ദിവസം തന്നെ പരാതിയുമായി മഡിവാള പോലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും പരാതി സ്വീകരിക്കാൻ പോലീസ് തയ്യാറായില്ലെന്ന് യുവതി ആരോപിക്കുന്നു. തുടർന്ന് സിറ്റി ഡിസിപിക്ക് നേരിട്ട് പരാതി നൽകിയ ശേഷമാണ് ഒടുവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മഡിവാള പൊലീസ് തയ്യാറായത്.
പോലീസ് സ്റ്റേഷനിൽ വച്ചുപോലും പ്രതിയായ ഹൈനസ് തനിക്കെതിരെ വധഭീഷണി മുഴക്കിയതായി യുവതി വെളിപ്പെടുത്തുന്നു. പരാതിയുമായി മുന്നോട്ട് പോയാൽ ജീവനോടെ വെച്ചേക്കില്ലെന്നായിരുന്നു ഭീഷണി. എഫ്ഐആർ ഇട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ പോലീസ് തയ്യാറായിട്ടില്ല. ഇതിനിടയിൽ മഡിവാള പൊലീസ് തന്നെ കേസ് ഒത്തുതീർപ്പാക്കാൻ ആവശ്യപ്പെട്ട് തന്നെ സമീപിച്ചതായും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും തന്റെ വൈദ്യപരിശോധന നടത്താൻ പോലീസ് തയ്യാറായില്ലെന്നും പെൺകുട്ടി വ്യക്തമാക്കുന്നു.











