ലഖ്‌നൗ : ഉത്തർപ്രദേശിൽ ഒബിസി (മറ്റ് പിന്നാക്ക വിഭാഗങ്ങൾ) സംവരണം നിശ്ചയിക്കുന്നതിനായി പ്രത്യേക കമ്മീഷൻ രൂപീകരിച്ച് യോഗി ആദിത്യനാഥ് സർക്കാർ. വരാനിരിക്കുന്ന നിർണായകമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടപടി. മെയ് പത്തിന് നടന്ന ഉത്തർപ്രദേശ് മന്ത്രിസഭാ വികസനത്തിന് ശേഷം ചേർന്ന ആദ്യ ക്യാബിനറ്റ് യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനം എടുത്തത്. സുപ്രീം കോടതിയുടെയും അലഹബാദ് ഹൈക്കോടതിയുടെയും മുൻകാല ഉത്തരവുകൾ കർശനമായി പാലിച്ചുകൊണ്ട്, ‘ഉത്തർപ്രദേശ് സംസ്ഥാന പ്രാദേശിക ഗ്രാമീണ തദ്ദേശ സ്വയംഭരണ സമർപ്പിത പിന്നാക്ക വിഭാഗ കമ്മീഷൻ’ രൂപീകരിക്കുമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.
സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിൽ ഒബിസി വിഭാഗങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ പ്രാതിനിധ്യം കൃത്യമായി വിലയിരുത്തി ആനുപാതിക സംവരണം ഉറപ്പാക്കുകയാണ് ഈ കമ്മീഷന്റെ പ്രധാന ലക്ഷ്യം. അലഹബാദ് ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജി ജസ്റ്റിസ് രാം ഔതാർ സിംഗിനെ കമ്മീഷൻ ചെയർമാനായി സർക്കാർ നിയമിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ ഒബിസി വിഭാഗങ്ങൾക്ക് രാഷ്ട്രീയ സംവരണം നൽകുന്നതിന് മുൻപ് കൃത്യമായ പഠനം നടത്തണമെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്ന സാഹചര്യത്തിലാണ് ഉത്തർപ്രദേശ് സർക്കാരിന്റെ ഈ നീക്കം.
കമ്മീഷൻ ഓരോ ജില്ലയിലെയും ഒബിസി ജനസംഖ്യ, നിലവിലെ പ്രാതിനിധ്യം എന്നിവയെക്കുറിച്ച് സമഗ്രമായ സർവേയും അന്വേഷണവും നടത്തും. തുടർന്ന് കമ്മീഷൻ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെയും ശുപാർശകളുടെയും അടിസ്ഥാനത്തിലായിരിക്കും വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വാർഡുകളുടെയും അധ്യക്ഷ പദവികളുടെയും സംവരണം നിശ്ചയിക്കുക.









