മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയ്ക്ക് ഐ.പി.എൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പിഴയും ഡീമെറിറ്റ് പോയിന്റും. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ബുധനാഴ്ച നടന്ന ഐ.പി.എൽ 2026 മത്സരത്തിനിടെയുണ്ടായ സംഭവത്തിലാണ് താരത്തിനെതിരെ നടപടിയെടുത്തത്.
കെ.കെ.ആർ ഇന്നിങ്‌സിന്റെ 10-ാം ഓവറിനിടെയായിരുന്നു വിവാദ സംഭവം. ബോൾ ചെയ്യാനായി റണ്ണപ്പിലേക്ക് മടങ്ങുന്നതിനിടെ ഹാർദിക് പാണ്ഡ്യ ദേഷ്യത്തോടെ വിക്കറ്റിലെ ബെയ്‌ൽസ് തട്ടിത്തെറിപ്പിക്കുകയായിരുന്നു. ഇത് ഐ.പി.എൽ പെരുമാറ്റച്ചട്ടത്തിലെ ലെവൽ 1 ലംഘനമാണെന്ന് കണ്ടെത്തി. ക്രിക്കറ്റ് ഉപകരണങ്ങൾ, ഗ്രൗണ്ട് ഉപകരണങ്ങൾ അല്ലെങ്കിൽ ഫിക്സ്ചറുകൾ എന്നിവയോട് മോശമായി പെരുമാറുന്നത് തടയുന്ന ആർട്ടിക്കിൾ 2.2 പ്രകാരമാണ് താരത്തിന് മാച്ച് ഫീയുടെ 10 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റും വിധിച്ചത്.
മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. മത്സരശേഷം ടീമിന്റെ പരാജയത്തെക്കുറിച്ചും പിഴവുകളെക്കുറിച്ചും ഹാർദിക് തുറന്നുസംസാരിച്ചു. പവർപ്ലേയിൽ ഒരുപാട് വിക്കറ്റുകൾ നഷ്ടപ്പെട്ടതാണ് തിരിച്ചടിയായതെന്ന് അദ്ദേഹം പറഞ്ഞു.
“ഞങ്ങൾ ബാറ്റിംഗിൽ ഒരു 20 റൺസ് പിന്നിലായിരുന്നു. പവർപ്ലേയിൽ വിക്കറ്റുകൾ വേഗത്തിൽ നഷ്ടപ്പെട്ടു. ഞാനും തിലക് വർമ്മയും കുറച്ചുകൂടി ക്രീസിൽ നിന്ന് ആ 15-20 റൺസ് കൂടി നേടിയിരുന്നെങ്കിൽ മത്സരത്തിൽ മികച്ചൊരു അവസരം ലഭിക്കുമായിരുന്നു.”
ബാറ്റ്സ്മാൻമാർ മാത്രം വാഴുന്ന ഈ ഐ.പി.എൽ സീസണിൽ ബൗളർമാർക്ക് അനുകൂലമായ പിച്ചിൽ കളിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഹാർദിക് വ്യക്തമാക്കി. “ഐ.പി.എൽ പൂർണ്ണമായും ബാറ്റിംഗ് ആധിപത്യമുള്ളതായി മാറുകയാണ്, ബൗളർമാർ നിസ്സഹായരാണ്. എന്നാൽ ഇന്നത്തെ പിച്ചിൽ ബൗളർമാർക്കും തിളങ്ങാൻ കഴിഞ്ഞു. അത് ബാറ്റ്സ്മാൻമാരെ കൂടുതൽ മികച്ച ഷോട്ടുകൾ കളിക്കാൻ പ്രേരിപ്പിച്ചു. ഞാൻ ഈ വിക്കറ്റ് ആസ്വദിച്ചു.”
ഈ സീസണിലുടനീളം മുംബൈയുടെ ഫീൽഡിങ് വളരെ മോശമായിരുന്നുവെന്ന് ഹാർദിക് സമ്മതിച്ചു. “ഞങ്ങൾ ഒരുപാട് ക്യാച്ചുകൾ കൈവിട്ടു. ആരും മനപ്പൂർവ്വം ചെയ്യുന്നതല്ല, പക്ഷേ മത്സരങ്ങൾ ജയിക്കണമെങ്കിൽ ലഭിക്കുന്ന അവസരങ്ങൾ, അത് പകുതി അവസരങ്ങളാണെങ്കിൽ കൂടി മുതലാക്കണം. കളി മാറ്റിമറിക്കാൻ കഴിയുന്ന ക്യാച്ചുകൾ പാഴാക്കുമ്പോൾ നമ്മൾ എപ്പോഴും പിന്നിലായിപ്പോകും.”
അവസാന മത്സരം മികച്ച രീതിയിൽ അവസാനിപ്പിക്കാൻ ശ്രമിക്കുമെന്നും, ഇ.എസ്.എ (Education and Sports for All) ഗെയിമിന്റെ ഭാഗമായി കളി കാണാനെത്തുന്ന 25,000 കുട്ടികൾക്ക് മികച്ചൊരു മത്സരം സമ്മാനിച്ച് അവരെ സന്തോഷിപ്പിക്കാനാണ് ടീം ലക്ഷ്യമിടുന്നതെന്നും ഹാർദിക് പാണ്ഡ്യ കൂട്ടിച്ചേർത്തു.












