ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റനും റൺവേട്ടക്കാരനുമായ വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവന്നേക്കുമെന്ന സൂചനകൾ നൽകി അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ പരിശീലകൻ രാജ്കുമാർ ശർമ്മ. 2024-ൽ ഇന്ത്യ ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ ട്വന്റി-20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും, തൊട്ടടുത്ത വർഷം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ടെസ്റ്റ് ഫോർമാറ്റിൽ നിന്നും കോഹ്‌ലി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രമാണ് താരം അന്താരാഷ്ട്ര തലത്തിൽ സജീവമായിട്ടുള്ളത്.
റെഡ് ബോൾ ക്രിക്കറ്റിനോടുള്ള വിരാട് കോഹ്‌ലിയുടെ അടങ്ങാത്ത പ്രണയവും അദ്ദേഹത്തിന്റെ മികച്ച ശാരീരികക്ഷമതയും കണക്കിലെടുത്ത്, താരം ടെസ്റ്റിൽ നിന്നും വിരമിച്ച അന്നുതുതൽ കായിക ലോകത്ത് വലിയ ചർച്ചകൾ നടക്കുന്നുണ്ട്. കോഹ്‌ലി തന്റെ തീരുമാനം തിരുത്തി ടെസ്റ്റിലേക്ക് മടങ്ങിവരണമെന്ന് പല മുൻ താരങ്ങളും ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ‘എക്‌സ്പ്രസ് കഫേ’ പോഡ്‌കാസ്റ്റിൽ കോച്ച് രാജ്കുമാർ ശർമ്മ നടത്തിയ വെളിപ്പെടുത്തൽ ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
“വിരാട് കോഹ്‌ലിയുടെ നിരവധി കടുത്ത ആരാധകർ എന്നോട് വന്ന് പറയാറുണ്ട്, ‘സാർ, നിങ്ങൾ പറഞ്ഞാൽ വിരാട് കേൾക്കും, അതുകൊണ്ട് അവനോട് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ ദയവായി ആവശ്യപ്പെടണം’ എന്ന്. ഇക്കാര്യത്തെക്കുറിച്ച് ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടുണ്ട് നമുക്ക് നോക്കാം ഇനി എന്താണ് സംഭവിക്കുകയെന്ന്,” രാജ്കുമാർ ശർമ്മ പ്രത്യാശയോടെ പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ടെസ്റ്റ് മത്സരങ്ങളോടുള്ള സമീപനം തന്നെ മാറ്റിയെഴുതിയ നായകനാണ് വിരാട് കോഹ്‌ലി. വിദേശ മണ്ണിൽ ഭയമില്ലാതെ പൊരുതാൻ ഇന്ത്യയെ പഠിപ്പിച്ച കോഹ്‌ലിയുടെ ടെസ്റ്റ് കരിയർ വരുംതലമുറകൾ പോലും ഓർക്കുന്ന ഒന്നാണ്. ഇന്ത്യയെ 68 ടെസ്റ്റുകളിൽ നയിച്ച കോഹ്‌ലി 40 വിജയങ്ങൾ സമ്മാനിച്ചു. 17 മത്സരങ്ങളിൽ തോറ്റപ്പോൾ 11 എണ്ണം സമനിലയിലായി. 58.82 ശതമാനമാണ് അദ്ദേഹത്തിന്റെ വിജയശരാശരി—ഒരു ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റന്റെ ഏറ്റവും ഉയർന്ന റെക്കോർഡാണിത്.












