കോൺഗ്രസിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇന്ദിരാ ഭവനിൽ നടന്ന ആഹ്ലാദപ്രകടനത്തിനിടയിലെ കെട്ടിപ്പിടുത്ത വിവാദത്തിൽ ഒടുവിൽ വിശദീകരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. തിരഞ്ഞെടുപ്പ് വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ വച്ച് ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുന്നിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എംഎൽഎമാരെയും താൻ സ്നേഹത്തോടെ ആലിംഗനം ചെയ്തതെന്ന് ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി. ഇതിൽ തന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തരത്തിലുള്ള അനൗചിത്യം ഉണ്ടായതായി ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ പൊതുസമൂഹം അത് സദയം പൊറുക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അഭ്യർഥിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉറക്കം പോലും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു താനെന്നും അദ്ദേഹം കുറിച്ചു.
തന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് ഒരു പിതൃതുല്യമായ സ്നേഹപ്രകടനമാണെന്ന് മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജെബി മേത്തർ എംപി അന്നുതന്നെ വ്യക്തമാക്കിയിരുന്നതായി ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടി. തന്റെ പെരുമാറ്റത്തിൽ ഒരുവിധത്തിലുള്ള ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന് ബിന്ദു കൃഷ്ണയും, അത് രാഷ്ട്രീയ വിജയത്തിനിടയിൽ സംഭവിച്ച തികച്ചും സ്വാഭാവികമായ ഒരു പ്രവൃത്തി മാത്രമാണെന്ന് ഷാനിമോൾ ഉസ്മാനും പ്രതികരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
വർഷങ്ങളായി തനിക്ക് അടുത്ത പരിചയമുള്ള അവരെല്ലാം തന്റെ കുഞ്ഞനുജത്തിമാരെപ്പോലെയാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. വിവാദങ്ങൾ പുകയുന്നതിനിടെ ഇന്ന് ഇന്ദിരാ ഭവനിൽ വച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇവരോടെല്ലാം വീണ്ടും ആഹ്ലാദപൂർവം സൗഹൃദം പങ്കിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.












