പശ്ചിമ ബംഗാളിന്റെ മണ്ണിൽ പ്രീണന രാഷ്ട്രീയത്തിന് അന്ത്യം കുറിച്ച് ദേശീയതയുടെ പുതിയ ചരിത്രമെഴുതി ബിജെപി സർക്കാർ. സംസ്ഥാനത്തെ മുഴുവൻ മദ്രസകളിലും രാവിലെ നടക്കുന്ന അസംബ്ലികളിൽ ഇനി മുതൽ ‘വന്ദേമാതരം’ നിർബന്ധമായി ആലപിക്കണമെന്ന് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ഉത്തരവിട്ടു. ന്യൂനപക്ഷ കാര്യ, മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്. പശ്ചിമ ബംഗാളിലെ സർക്കാർ സ്കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കിയതിന് തൊട്ടുപിന്നാലെയാണ്, വിഭജനത്തിന്റെ രാഷ്ട്രീയത്തിന് തടയിട്ട് മദ്രസകളിലേക്കും ദേശീയ ഗീതം വ്യാപിപ്പിക്കാനുള്ള ധീരമായ തീരുമാനം സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.
സംസ്ഥാന ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി ഖുദീറാം ടുഡുവിന്റെ നിർദ്ദേശപ്രകാരം മദ്രസ വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് ഈ ചരിത്രപരമായ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്. ന്യൂനപക്ഷകാര്യ മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന മുഴുവൻ ഗവൺമെന്റ് മോഡൽ മദ്രസകൾക്കും എയ്ഡഡ്, അൺ എയ്ഡഡ് മദ്രസകൾക്കും ഈ പുതിയ നിയമം ഉടനടി പ്രാബല്യത്തിൽ വരും. സംസ്ഥാനത്തെ ഗോത്രവർഗ്ഗ (സന്താലി) ഭാഷാ സ്കൂളുകളിൽ പോലും വന്ദേമാതരം ആലപിക്കുമ്പോൾ, സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന മദ്രസകളിൽ ഇത് നടപ്പിലാക്കുന്നതിൽ എന്താണ് തടസ്സമെന്ന ശക്തമായ ചോദ്യമാണ് സർക്കാർ ഉയർത്തുന്നത്. നേരത്തെ ബിജെപി സർക്കാർ അധികാരമേറ്റയുടൻ തന്നെ ബംഗാളിലെ സ്കൂളുകളിൽ വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും പൂർണ്ണരൂപത്തിൽ ആലപിക്കുന്നത് നിർബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മദ്രസകളെയും ഈ ദേശീയധാരയിലേക്ക് കൊണ്ടുവരുന്നത്. മുൻപ് ഇടതുപക്ഷ-തൃണമൂൽ സർക്കാരുകളുടെ കാലത്ത് വന്ദേമാതരത്തെ വിഘടിപ്പിച്ചും അവഗണിച്ചും പോന്നിരുന്ന പ്രീണന നയങ്ങൾക്കാണ് ഇതോടെ അറുതിയാകുന്നത്.
അതേസമയം, വൻതോതിൽ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ റീപോളിംഗ് പ്രഖ്യാപിച്ച സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഫാൽട്ട നിയമസഭാ മണ്ഡലത്തിൽ കനത്ത സുരക്ഷയോടെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. പരാജയം മുൻകൂട്ടി കണ്ടുകൊണ്ട് തൃണമൂൽ കോൺഗ്രസ് (ടിഎംസി) സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ കഴിഞ്ഞ ആഴ്ച മത്സരരംഗത്ത് നിന്ന് പിന്മാറിയിരുന്നു. എന്നാൽ ഔദ്യോഗികമായി സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള സമയപരിധി കഴിഞ്ഞതിനാൽ ടിഎംസി സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും ഇവിഎമ്മിൽ നിലനിൽക്കുന്നുണ്ട്. തൃണമൂലിന്റെ പോളിംഗ് ഏജന്റുമാരോ ക്യാമ്പ് ഓഫീസുകളോ ഇല്ലാതെ പൂർണ്ണമായും സമാധാനപരമായ അന്തരീക്ഷത്തിലാണ് ഫാൽട്ടയിൽ വോട്ടെടുപ്പ് നടക്കുന്നത്. കനത്ത സുരക്ഷാ വലയത്തിൽ ജനം ഭയമില്ലാതെ ബൂത്തുകളിലേക്ക് ഒഴുകിയെത്തുമ്പോൾ ബിജെപി സ്ഥാനാർത്ഥി ദേബാംഗ്ഷു പാണ്ഡ ഇവിടെ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് വിലയിരുത്തലുകൾ.












