ബംഗൂരു : പ്രധാനമന്ത്രിയെ വിഷ പാമ്പെന്ന് വിളിച്ച് അധിക്ഷേപിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ചുട്ട മറുപടിയുമായി നരേന്ദ്ര മോദി. പ്രധാനമന്ത്രിയായി അധികാരമേറ്റത് മുതൽ താൻ അഴിമതിക്കെതിരെ പോരാടാൻ ആരംഭിച്ചിരുന്നുവെന്നും എന്നാൽ കോൺഗ്രസിന് അത് ഇഷ്ടമല്ലാത്തത് കൊണ്ടാണ് ഇത്തരം അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നത് എന്നും പ്രധാനമന്ത്രി തുറന്നടിച്ചു. കർണാടകയിലെ കോലാറിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പരാമർശത്തോട് മോദി പ്രതികരിച്ചത്.
” അഴിമതിയുടെ അടിവേരിളക്കാൻ വേണ്ടിയാണ് ബിജെപി സർക്കാർ പ്രവർത്തിക്കുന്നത്. ഇത് കോൺഗ്രസിന് ഇഷ്ടമല്ല. അതിനാൽ അവരെന്നെ വിഷപ്പാമ്പ് എന്നും മറ്റും വിളിക്കുന്നു. ഈശ്വരന്റെ കഴുത്തിലാണ് പാമ്പിന്റെ സ്ഥാനം. ഈ രാജ്യത്തെ ഓരോ വ്യക്തിയും എനിക്ക് ഈശ്വരന് തുല്യമാണ്. എന്നും അവരോടൊപ്പം നിൽക്കുന്ന അവരുടെ പാമ്പ് തന്നെയാണ് ഞാൻ” പ്രധാനമന്ത്രി പറഞ്ഞു.
കോൺഗ്രസ് പാർട്ടി 85 % കമ്മീഷൻ പാർട്ടി എന്നാണ് അറിയപ്പെടുന്നത്. അവരുടെ സ്വന്തം പ്രധാനമന്ത്രി തന്നെ അത് തുറന്നുപറഞ്ഞിട്ടുണ്ട്. കർണാടകയിൽ അധികാരത്തിലേറിയ ശേഷം കൊള്ളയടിക്കാനാണ് അവർ ശ്രമിക്കുന്നത്. ഇരട്ട എഞ്ചിൻ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ വിശ്വാസമുള്ള ഒരു വ്യക്തിയും അവരെ അതിന് അനുവദിക്കില്ല. കോൺഗ്രസിന് കർണാടകയിലെ ജനങ്ങൾ മറുപടി നൽകും. കോലാറിലെ ജനങ്ങൾ കോൺഗ്രസിനും ജെഡിഎസിനും ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിക്കാൻ പോകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post