ന്യൂഡൽഹി: ഡൽഹിയിലെ പ്രശസ്തമായ സ്‌കൂളിന് കഴിഞ്ഞ ദിവസം കിട്ടിയ ഭീഷണി സന്ദേശം സ്‌കൂളിലെ വിദ്യാർത്ഥികളിൽ ഒരാൾ അയച്ചതാണെന്ന് കണ്ടെത്തി പോലീസ്. മഥുര റോഡിൽ സ്ഥിതി ചെയ്യുന്ന ഡൽഹി പബ്ലിക് സ്‌കൂളിലാണ് കഴിഞ്ഞയാഴ്ച ഭീഷണി സന്ദേശം ലഭിച്ചത്. സ്‌കൂളിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഇ-മെയിൽ കിട്ടിയത്.
സ്‌കൂളിൽ തന്നെ പഠിക്കുന്ന 16 വയസ്സുള്ള ഒരു വിദ്യാർത്ഥിയാണ് ഇതിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തിയത്. തമാശയ്ക്ക് ചെയ്തതാണെന്നാണ് കുട്ടിയുടെ വാദം. സ്‌കൂളിൽ നടത്തിയ കൗൺസിലിംഗ് സെഷനിലാണ് കുട്ടിയുടെ വെളിപ്പെടുത്തൽ. ഡൽഹി സാദിഖ് നഗറിലുള്ള സ്‌കൂളിന് ഏതാനും ദിവസം മുൻപ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇൗ വാർത്ത കണ്ടാണ് തനിക്കും അത്തരം ഒരു ആശയം തോന്നിയതെന്നും കുട്ടി പോലീസിനോട് പറഞ്ഞു.
സ്‌കൂളിന്റെ പരിസരത്ത് ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഇ-മെയിൽ സന്ദേശത്തിൽ പറഞ്ഞിരുന്നത്. സ്‌കൂൾ അധികൃതർ ഈ വിഷയം ഉടനെ തന്നെ പോലീസിനെ അറിയിച്ചിരുന്നു. സ്‌കൂൾ ഒഴിപ്പിച്ച് നടത്തിയ പരിശോധനയിൽ സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മെയിൽ ലഭിച്ച ഇമെയിൽ ഐഡി സ്‌കൂളിലെ തന്നെ വിദ്യാർത്ഥിയുടേതാണെന്ന് തിരിച്ചറിയുന്നത്.
ഈ കുട്ടിയെ കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. സ്‌കൂളിൽ തന്നെ കുട്ടിയെ കൗൺസിലിംഗിന് വിധേയനാക്കുകയാണ് ചെയ്തതെന്നും പോലീസ് പറയുന്നു.
Discussion about this post