ന്യൂഡൽഹി : പരസ്പര സമ്മതത്തോടെയുളള വിവാഹ മോചനത്തിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി. പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിന് ആറ് മാസത്തെ നിർബന്ധിത കാത്തിരിപ്പ് ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, എഎസ് ഒക, വിക്രം നാഥ്, ജെകെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചത്.
ആർട്ടിക്കിൾ 142 പ്രകാരമാണ് സുപ്രധാന ഉത്തരവ്. ഭാര്യയും ഭർത്താവും തമ്മിലുള്ള ദാമ്പത്യം വീണ്ടെടുക്കാനാകാത്ത തകർച്ചയിലെത്തിയാൽ വിവാഹബന്ധം വേർപെടുത്താം. ഇതിനായി വിവാഹമോചനത്തിന് ബാധകമായ ആറ് മാസം കാത്തിരിക്കേണ്ട നിയമപരമായ ബാധ്യതയില്ലെന്നും കോടതി വ്യക്തമാക്കി. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം സംബന്ധിച്ച് സുപ്രീം കോടതി മാർഗരേഖയും പുറപ്പെടുവിച്ചിട്ടുണ്ട്.
ഹിന്ദു നിയമത്തിലെ സെക്ഷൻ 13 ബി പ്രകാരം, പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിനായുള്ള നിർബന്ധിത കാത്തിരിപ്പ് ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരം വിനിയോഗിച്ച് കോടതി ഒഴിവാക്കാനാകുമോ എന്നതാണ് ബെഞ്ച് പരിഗണിച്ചത്. പരസ്പര സമ്മതത്തോടെ വേർപിരിയാൻ തീരുമാനിച്ച ദമ്പതികളെ നിയമ നടപടികൾക്കായി കുടുംബ കോടതികളിലേക്ക് റഫർ ചെയ്യാതെ വിവാഹമോചനം നൽകാനും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post