കൊച്ചി: സെൻസർ ചെയ്ത ചിത്രം പ്രദർശിപ്പിക്കാൻ പാടില്ലെന്ന് പറയുന്നത് ശരിയല്ലെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. ദ കേരള സ്‌റ്റോറി സിനിമ കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുവദിക്കരുതെന്നും മതേതരത്വം തകരുമെന്നും സിപിഎം, കോൺഗ്രസ് നേതാക്കൾ ആവർത്തിക്കുന്നതിനിടെയാണ് ഫിയോക്കിന്റെ നിർണായക നിലപാട്.
ഒരു സിനിമയും കളിക്കാൻ പാടില്ലെന്ന നിലപാട് ആരും എടുക്കാൻ പാടില്ല. കാരണം അത് ഒരു ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. ഒരു പൗരന്റെ അഭിപ്രായസ്വാതന്ത്ര്യം സംബന്ധിച്ച വിഷയമാണ്. തിയറ്ററിൽ ഇപ്പോൾ പ്രദർശിപ്പിക്കാൻ പാടില്ലെന്ന് പറഞ്ഞാലും ഒടിടിയിൽ വന്നാൽ കൂടുതൽ ആളുകൾ കാണുമെന്നും സ്വകാര്യ വാർത്താചാനലിന് നൽകിയ അഭിമുഖത്തിൽ ഫിയോക് ഭാരവാഹി ചൂണ്ടിക്കാട്ടി.
കുറച്ച് തിയറ്ററുകളിൽ മാത്രം കളിക്കുമായിരുന്ന സിനിമ വിവാദമായതോടെ കൂടുതൽ തിയറ്ററുകളിൽ എത്താൻ സാദ്ധ്യതയുണ്ടെന്നും ഫിയോക് ഭാരവാഹികൾ പറയുന്നു. സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളും കോൺഗ്രസ് ലീഗ് നേതാക്കളുമാണ് സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് മുൻപിൽ നിൽക്കുന്നത്. എന്നാൽ തിയറ്റർ ഉടമകളുടെ നിലപാട് ഇവർക്ക് വെല്ലുവിളിയാകും.
നേരത്തെ കശ്മീർ ഫയൽസ് സിനിമയ്ക്ക് തിയറ്റർ നിഷേധിക്കപ്പെട്ടത് വലിയ ചർച്ചയായിരുന്നു. ഒരു തിയറ്ററിൽ മാത്രം തുടങ്ങിയ കശ്മീർ ഫയൽസ് കാണികൾ വർദ്ധിച്ചതോടെ കൂടുതൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നു. മലബാറിലെ ഹിന്ദു വംശഹത്യയുടെ കഥ പറഞ്ഞ് അടുത്തിടെ ഇറങ്ങിയ പുഴ മുതൽ പുഴ വരെ എന്ന ചിത്രവും സമാനമായ സാഹചര്യം നേരിട്ടിരുന്നു. ഈ സിനിമയും കാണികൾ കൂടിയതോടെ ആഴ്ചകളോളം തിയറ്ററിൽ പ്രദർശിപ്പിക്കേണ്ടി വന്നിരുന്നു.
അതുകൊണ്ടു തന്നെ കേരള സ്‌റ്റോറി സിനിമയുടെ വിവാദങ്ങൾ തിയറ്ററിലേക്ക് പ്രേക്ഷകരെ എത്തിക്കുമെന്നാണ് തിയറ്റർ ഉടമകളുടെ കണക്കുകൂട്ടൽ. കൂടുതൽ തിയറ്ററുകൾ സിനിമ ആവശ്യപ്പെട്ട് രംഗത്തെത്താനുളള സാദ്ധ്യതയും നിലവിലുണ്ട്. മെയ് അഞ്ചിനാണ് സിനിമയുടെ റിലീസ്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റോടെ സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയിട്ടുണ്ട്.
കേരളത്തിൽ നിന്നുൾപ്പെടെ ഐഎസിലേക്ക് മതം മാറ്റി പെൺകുട്ടികളെ റിക്രൂട്ട് ചെയ്യുന്നതാണ് സിനിമയുടെ പ്രമേയം. ഇതാണ് മതേതരത്വം തകരുമെന്ന് പറഞ്ഞ് ഇടത്, വലത് നേതാക്കൾ എതിർക്കുന്നത്.
Discussion about this post