റിയാദ്: സുഡാൻ രക്ഷാദൗത്യത്തിന്റെ വിജയത്തിന് പിന്നാലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നയതന്ത്ര ദൗത്യവുമായി സൗദിയിലെത്തി. സുഡാനിൽ നിന്ന് രക്ഷപെടുത്തിയ ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ച ശേഷമാണ് നാട്ടിലേക്ക് കൊണ്ടുവന്നത്. ദൗത്യത്തിലുടനീളം സൗദി നിർലോഭമായ പിന്തുണയാണ് നൽകിയത്. ഇതിന് നന്ദി അറിയിക്കുന്നതിന് പുറമേ ഇരുരാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് വി. മുരളീധരന്റെ സന്ദർശനം.
സുഡാൻ രക്ഷാദൗത്യമായ ഓപ്പറേഷൻ കാവേരിക്ക്് കേന്ദ്രസർക്കാർ പ്രതിനിധിയായി ചുക്കാൻ പിടിച്ചത് വി. മുരളീധരനാണ്. ദൗത്യത്തിന്റെ തുടക്കം മുതൽ ജിദ്ദയിൽ ക്യാമ്പ് ചെയ്താണ് അദ്ദേഹം പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. വി. മുരളീധരൻ തന്നെ നയതന്ത്ര ദൗത്യവുമായി വീണ്ടും എത്തുമ്പോൾ ഉഭയകക്ഷി ബന്ധങ്ങൾക്ക് അത് ഇരട്ടിക്കരുത്താകുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ദിവസമാണ് വി. മുരളീധരൻ റിയാദിൽ എത്തിയത്. ‘ഓപ്പറേഷൻ കാവേരി ‘യുടെ ഏകോപനത്തിന് ജിദ്ദ കേന്ദ്രീകരിച്ച് സൗദി ഭരണകൂടം നൽകിയത് സമാനതകളില്ലാത്ത സഹകരണമാണെന്ന് അദ്ദേഹം പറഞ്ഞു. സൗദി വിദേശകാര്യ സഹമന്ത്രി വലീദ് എൽഖറെജിയുമായും മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെ സഹ മന്ത്രിമാരായ ഡോ. അദ്നാൻ അൽ നുഐം, ഡോ. അഹമ്മദ് അൽ സഹ്റാനി എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും സൗദിയിലെ പ്രവാസി സമൂഹത്തിന്റെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായതായി വി. മുരളീധരൻ സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചു. റിയാദിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകളുടെ ഭാരവാഹികളുമായും അദ്ദേഹം സംവദിച്ചു. ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ ഇവരുമായി ചർച്ച നടത്തി.
പ്രവാസി സന്നദ്ധ സംഘടനകളുടെ പ്രവർത്തകരെയും സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളെയും കണ്ട് മന്ത്രി ആശയവിനിമയം നടത്തി. സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായ ദിശയുടെ പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തി.
സൗദി സെന്റർ ഫോർ ഇൻർനാഷണൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ്‌സ് ആന്റ് ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ പ്രതിനിധികളുമായും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ പ്രതിനിധികളുമായും മന്ത്രി ചർച്ചകൾ നടത്തി.
Discussion about this post