ഇംഫാൽ: മണിപ്പൂരിൽ സംഘർഷം നടക്കുന്ന സാഹചര്യത്തിൽ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്. അമിത് ഷാ രാജിവയ്ക്കണമെന്നും സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം, മണിപ്പൂരിലെ ഗോത്രവർഗങ്ങൾ തമ്മിലുള്ള സംഘർഷവുമായി ബന്ധപ്പെട്ട് അമിത് ഷാ യോഗം ചേർന്നു. ണണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സംിഗുമായി കേന്ദ്ര ആഭ്യന്തരമന്ത്രി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദേക്ക, എന്നിവരും യോഗത്തിൽ പങ്കുചേർന്നു.
മണിപ്പൂരിലെ സ്ഥിതിഗതികൾ ശരിയായി നിയന്ത്രിക്കുന്നത് വരെ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമാർക്ക് ആഭ്യന്തരമന്ത്രി നിർദ്ദേശം നൽകി.
മണിപ്പൂരിൽ സമാധാനം നിലനിർത്താനും ക്രമസമാധാനപാലനത്തിനായി കൂടുതൽ കേന്ദ്ര സുരക്ഷാ സേനയെ സംസ്ഥാനത്ത് വിന്യസിക്കാനും സാധ്യമായ എല്ലാ സഹായവും ആഭ്യന്തരമന്ത്രി ഉറപ്പുനൽകി. മണിപ്പൂരിലെ സ്ഥിതിഗതികൾ ആഭ്യന്തരമന്ത്രി നേരിട്ട് നിരീക്ഷിച്ചുവരികയാണെന്നാണ് റിപ്പോർട്ട്.
അതേസമയം മണിപ്പൂരിൽ ഷൂട്ട് അറ്റ് സൈറ്റ് പുറപ്പെടുവിച്ചിരിക്കുകയാണിപ്പോൾ. മണിപ്പൂർ ഗവർണർ രഞ്ജിത് സിങ് ആണ്, ആവശ്യമെങ്കിൽ അക്രമികളെ വെടിവയ്ക്കാമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്.
മണിപ്പൂരിൽ ഗോത്രവർഗക്കാർക്കിടയിലും ഭൂരിപക്ഷം വരുന്ന മെയ്‌തേയ് സമുദായത്തിനിടയിലുമാണ് സംഘർഷം പൊട്ടിപുറപ്പെട്ടത്. സംഘർഷം ഇപ്പോൾ കലാപത്തിലേക്ക് വഴി മാറിയിരിക്കുകയാണ്. കലാപം തടയാൻ സൈന്യത്തിന്റെയും അസം റൈഫിൾസിന്റെയും സഹായം തേടിയിരിക്കുകയാണ് മണിപ്പൂർ. മണിപ്പൂരിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്ന കേന്ദ്രം, അക്രമ ബാധിത പ്രദേശങ്ങളിൽ വിന്യസിക്കാൻ റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ ടീമിനെ അയച്ചിട്ടുണ്ട്.
Discussion about this post