മുംബൈ: രാജി വയ്ക്കുമെന്ന ശരദ് പവാറിന്റെ തീരുമാനം തള്ളി എൻസിപി പാനൽ. ശരദ് പവാർ തന്നെ പാർട്ടി അദ്ധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് എൻസിപി കോർ കമ്മിറ്റി പ്രമേയം പാസാക്കുകയായിരുന്നു. പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി ശരദ് പവാർ നിശ്ചയിച്ച 18 അംഗങ്ങൾ അടങ്ങിയ കോർ കമ്മിറ്റി യോഗമാണ് ശരദ് കുമാർ രാജി പിൻവലിക്കണമെന്ന ആവശ്യം ഉയർത്തിയത്.
മറ്റാർക്കെങ്കിലും അദ്ധ്യക്ഷസ്ഥാനം നൽകണമെന്ന നിർദ്ദേശവും പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിലുള്ള പാനൽ തള്ളി. ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ പാർട്ടി നേതൃസ്ഥാനത്ത് എത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെയാണ് പാർട്ടി നേതൃത്വം ശരദ് പവാർ തന്നെ തുടരണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചത്. ശരദ് പവാറിന്റെ രാജി പ്രഖ്യാപനം തങ്ങളെ എല്ലാവരേയും ഞെട്ടിച്ചിരുന്നുവെന്ന് പ്രഫുൽ പട്ടേൽ പറഞ്ഞു.
ശരദ് പവാർ അത്തരമൊരു തീരുമാനം പ്രഖ്യാപിക്കുമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. അദ്ദേഹം രാജി പ്രഖ്യാപിച്ചതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ എല്ലാവരും കണ്ടതാണ്. പ്രവർത്തകരെല്ലാം വളരെ വികാരഭരിതരായിരുന്നു. പരിപാടിക്ക് ശേഷം പാർട്ടിയിലെ മുതിർന്ന നേതാക്കൾ പലതവണ ശരദ് പവാറിനെ കണ്ടു. ഈ രാജ്യവും സംസ്ഥാനവും പാർട്ടിയും എല്ലാം ശരദ് പവാർ നേതൃസ്ഥാനത്ത് തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന് മാത്രമേ പാർട്ടിയെ നയിക്കാനാകൂ എന്നും” പ്രഫുൽ പട്ടേൽ പറഞ്ഞു. എന്നാൽ രാജി തള്ളിക്കൊണ്ടുള്ള പാനലിന്റെ തീരുമാനത്തോട് ശരദ് പവാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. തന്റെ ആത്മകഥാ പ്രകാശനചടങ്ങിനിടെയാണ് ശരദ് പവാർ തന്റെ രാജി തീരുമാനം പ്രഖ്യാപിക്കുന്നത്. തീരുമാനത്തിനെതിരെ പാർട്ടി അണികൾ ഒന്നടങ്കം രംഗത്തെത്തിയിരുന്നു.
Discussion about this post