ബംഗളൂരു : കേരള സ്റ്റോറി എന്ന സിനിമയെക്കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ നടന്ന സംഭവമെന്നാണ് കേരള സ്റ്റോറി എന്ന ചിത്രത്തെക്കുറിച്ച് അവർ പറയുന്നത്. എന്നാൽ സിനിമ നിരോധിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഇതിലൂടെ ഭീകരതയ്ക്ക് കുട പിടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത് എന്നും പ്രധാനന്ത്രി പറഞ്ഞു.
“കേരളം എന്ന അതിസുന്ദരമായ സംസ്ഥാനത്ത് നടക്കുന്ന തീവ്രവാദ ഗൂഢാലോചനയെക്കുറിച്ചാണ് കേരളാ സ്റ്റോറിയിൽ തുറന്നുകാണിക്കുന്നത്. എന്നാൽ സമൂഹത്തെ തകർക്കുന്ന തീവ്രവാദത്തിനൊപ്പം കോൺഗ്രസ് നിലകൊള്ളുകയാണ്. ഇത് ദൗർഭാഗ്യകരമായ കാര്യമാണ്. ഇത്തരം തീവ്രവാദ ബന്ധമുള്ളവരുമായി കോൺഗ്രസ് രാഷ്ട്രീയ ചർച്ചകളിലും പങ്കെടുക്കുന്നു ” പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കർണാടകയിലെ ബല്ലാരിയിൽ ഒരു റാലിയെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നിർബന്ധിത മതപരിവർത്തനത്തിലൂടെ പെൺകുട്ടികളെ മുസ്ലീമാക്കി തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേണ്ടി സിറിയയിലേക്ക് കൊണ്ടുപോകുന്നതാണ് ദ കേരള സ്റ്റോറി എന്ന സിനിമയുടെ പ്രമേയം. ഇത് പ്രൊപ്പഗാണ്ട ചിത്രമാണെന്ന് ആരോപിച്ച് സിനിമയ്ക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. സിനിമയുടെ പ്രദർശനം വിലക്കണമെന്ന ആവശ്യവുമായി ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചിത്രം പ്രദർശിപ്പിക്കുന്നതു കൊണ്ട് ഒന്നും സംഭവിക്കില്ലന്നും മതേതര സ്വഭാവമുള്ള കേരളീയ സമൂഹം ചിത്രത്തെ സ്വീകരിക്കുമെന്നും കോടതി കൂട്ടിച്ചേർത്തു.
Discussion about this post