ബംഗലൂരു: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ ഒരു ദിനം ബാക്കി നിൽക്കെ ആവേശക്കൊടുമുടിയിലാണ് ബിജെപി ക്യാമ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിവിധയിടങ്ങളിൽ നടത്തിയ റോഡ് ഷോ പ്രവർത്തകരുടെ ആവേശം ഇരട്ടിയാക്കി.
ബംഗലൂരുവിന്റെ നഗരപിതാവ് എന്ന് അറിയപ്പെടുന്ന കെംപഗൗഡയുടെ പ്രതിമയ്ക്ക് മുൻപിൽ നിന്ന് ആരംഭിച്ച പ്രധാനമന്ത്രിയുടെ റോഡ് ഷോ എട്ട് കിലോമീറ്റർ സഞ്ചരിച്ചു. ഒന്നര മണിക്കൂറെടുത്താണ് ട്രിനിറ്റി സർക്കിളിൽ റോഡ് ഷോ സമാപിച്ചത്. കർണാടകയിൽ നിന്നുളള രാജ്യസഭാ എംപി കൂടിയായ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ബംഗലൂരു സെൻട്രൽ എംപി പി.സി മോഹൻ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
ആറോളം മണ്ഡലങ്ങളിലൂടെയാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ സഞ്ചരിച്ചത്. സഞ്ചരിച്ച റോഡുകളുടെ ഇരുവശങ്ങളിലും ജനങ്ങൾ പ്രധാനമന്ത്രിയെ കാണാൻ തിങ്ങിക്കൂടി. മോദി മോദി വിളികളും ഭാരത് മാതാ കീ ജയ് വിളികളുമായി പ്രധാനമന്ത്രിയെത്തിയപ്പോഴേക്കും ആവേശം അണപൊട്ടിയൊഴുകി.
വിവിധ കേന്ദ്രങ്ങളിൽ സാംസ്‌കാരിക, കലാ പരിപാടികൾ ഉൾപ്പെടെ റോഡ് ഷോയെ വരവേൽക്കാൻ ഒരുക്കിയിരുന്നു. സഞ്ചരിച്ച വഴികളിൽ എല്ലാം പുഷ്പങ്ങൾ വിതറിയാണ് ജനങ്ങൾ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. പ്രത്യേകം തയ്യാറാക്കിയ വാഹനത്തിന്റെ ബോണറ്റിൽ പതിച്ച പൂക്കൾ ജനങ്ങൾക്കിടയിലേക്ക് തന്നെ വാരിയെറിഞ്ഞ് പ്രധാനമന്ത്രി അവരോടുളള നന്ദി പ്രകടിപ്പിച്ചു.
ഇന്നലെ 26 കിലോമീറ്റർ ആയിരുന്നു പ്രധാനമന്ത്രിയുടെ റോഡ് ഷോ കടന്നുപോയത്. സെൻട്രൽ, സൗത്ത് ബംഗലൂരുവിന്റെ ഭാഗങ്ങളിലായിരുന്നു ഇന്നലെ റോഡ് ഷോ നടന്നത്. ദക്ഷിണ ബെലഗാമിലും ദൊഡ്ഡബല്ലാപുരയിലും
ആണ് അമിത് ഷായുടെ റോഡ് ഷോ നടന്നത്. ഇവിടെയും ആയിരങ്ങളാണ് പങ്കെടുത്തത്.
Discussion about this post