മലപ്പുറം: താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ ആളുടേയും കുടുംബത്തിനാണ് തുക കൈമാറുന്നത്. അതോടൊപ്പം ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കും. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അപകടം നടന്ന താനൂരിൽ എത്തിയാണ് മുഖ്യമന്ത്രി മന്ത്രിസഭാ യോഗ തീരുമാനം പ്രഖ്യാപിച്ചത്.
അപകടത്തെ ഏറെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻ അപകടങ്ങളിലെ റിപ്പോർട്ടുകൾ പരിശോധിച്ച് ചില നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചിരുന്നു. അതൊല്ലാം ഇവിടെ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കും. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും ഇനി സ്വീകരിക്കണം. സാങ്കേതിക വിദഗ്ധർ അടക്കമുള്ള ജുഡീഷ്യൽ കമ്മീഷനെ അന്വേഷണത്തിനായി നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും സംസ്‌കാരം നടക്കുന്ന മദ്രസയിലും മുഖ്യമന്ത്രി സന്ദർശനം നടത്തി.
Discussion about this post