കൊച്ചി; കൊച്ചിയിൽ വിശ്വ സംവാദ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നാരദ ജയന്തിയും മാദ്ധ്യമ പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു. എറണാകുളം സഹകാർഭാരതി ഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ നവമാദ്ധ്യമകാലത്തെ മാദ്ധ്യമ പ്രവണതകൾ എന്ന വിഷയത്തിൽ മുൻ എംപി ഡോ. സെബാസ്റ്റിയൻ പോൾ പ്രഭാഷണം നടത്തി.
ഏത് കാലത്തെയും മാദ്ധ്യമപ്രവർത്തനത്തിന്റെ സനാതന മാതൃകയാണ് നാരദ മഹർഷിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്റർനെറ്റ് കാലം വന്നപ്പോൾ സ്വാതന്ത്ര്യത്തിന്റെ പുതിയ ആകാശവും പുതിയ ഭൂമിയും പിറന്നു എന്ന് സന്തോഷിച്ച തലമുറയിൽ പെട്ടവരാണ് ഞങ്ങൾ. അടിയന്തരാവസ്ഥയിലെ ദുസ്സഹമായ സെൻസർഷിപ്പിന്റെ അനുഭവത്തിൽ നിന്നാണ് അത്തരം ആശ്വാസമുണ്ടായത്.
എന്നാൽ ഇന്ന് ആ ധാരണ മാറി. നവമാദ്ധ്യമങ്ങൾ ആർക്കും എന്തും പറയാനുള്ള ഇടമാണെന്ന് വന്നതോടെ അവിടെയും സെൻസറിങ് വന്നു. മാദ്ധ്യമധർമ്മമെന്ന ഒന്ന് ബാധകമല്ലാത്ത ഇടമായി അത് മാറി. അതുകൊണ്ടാണ് നിയന്ത്രണങ്ങൾ അനിവാര്യമായി മാറുന്നതെന്ന് സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
സാംസ്‌കാരിക മാദ്ധ്യമപ്രവർത്തനത്തിലെ സമഗ്രതയ്ക്ക് വിശ്വസംവാദകേന്ദ്രത്തിന്റെ ആദരവ് എം.വി. ബെന്നിക്ക് സെബാസ്റ്റ്യൻ പോൾ സമ്മാനിച്ചു. രഹസ്യമില്ലാത്ത കാലമാണ് നവമാധ്യമങ്ങൾ തുറന്നിട്ടതെന്ന് എം.വി. ബെന്നി പറഞ്ഞു. പരിക്കേൽക്കാതിരിക്കാൻ സത്യത്തെ പിന്തുടരുകയാണ് വഴി. ഒന്നും മറച്ചുവയ്ക്കാനില്ലാത്ത വിധം പെരുമാറാൻ കഴിയുന്നിടത്താണ് ധർമ്മജീവിതം പുലരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ധർമ്മവിജയത്തിനായി വൈരുദ്ധ്യങ്ങളെ സമന്വയിപ്പിച്ച ഋഷിയാണ് നാരദനെന്ന് അധ്യക്ഷഭാഷണം നടത്തിയ വിശ്വസംവാദ കേന്ദ്രം അധ്യക്ഷൻ എം. രാജശേഖരപ്പണിക്കർ ചൂണ്ടിക്കാട്ടി. ഈശ്വരന്റ മനസ്സാണ് നാരദൻ. പ്രപഞ്ചത്തിലെ എല്ലാ നന്മകളുടെയും വിജയത്തിന് വേണ്ടി സംവാദത്തിന്റെയും ആശയവിനിമയത്തിന്റെയും എല്ലാ വഴികളും സ്വീകരിച്ച മാദ്ധ്യമ ധർമ്മത്തിന്റെ ത്രികാലങ്ങളിലെയും മാതൃകയായിരുന്നു അദ്ദേഹമെന്ന് രാജശേഖരപ്പണിക്കർ പറഞ്ഞു.
സംവാദകേന്ദ്രം ഏർപ്പെടുത്തിയ പ്രഥമ എം.പി മന്മഥൻ സ്മാരക പുരസ്‌കാരം മാതൃഭൂമി സീനിയർ റിപ്പോർട്ടർ ടി.ജെ. ശ്രീജിത്തിന് സംവാദകേന്ദ്രം ചെയർമാൻ കെ.ആർ ഉമാകാന്തൻ സമ്മാനിച്ചു. കന്യാകുമാരി യൂത്ത് ജേർണലിസം വർക്ക്‌ഷോപ്പിനെക്കുറിച്ച് മികച്ച അനുഭവക്കുറിപ്പ് എഴുതിയ മാധ്യമ വിദ്യാർഥി രമ്യ എസിന് പ്രോത്സാഹന സമ്മാനം നൽകി. മുരളി പാറപ്പുറം എം.പി. മന്മഥൻ സ്മൃതിഭാഷണം നടത്തി. സംവാദകേന്ദ്രം സെക്രട്ടറി എം. സതീശൻ, ട്രഷറർ പി.ജി. സജീവ് എന്നിവർ സംസാരിച്ചു.
Discussion about this post