മുംബൈ: കളിക്കാരെ പാകിസ്താനിലേക്ക് അയയ്ക്കില്ലെന്ന ഇന്ത്യയുടെ നിലപാടിനെ തുടർന്ന് ഏഷ്യാ കപ്പ് ടൂർണമെന്റ് പാകിസ്താനിൽ നിന്ന് മാറ്റിയേക്കും. ശ്രീലങ്കയിലേക്ക് മാറ്റുന്നതിനാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ആലോചിക്കുന്നത്. ഈ മാസം അവസാനത്തോടെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
നിലവിലെ അവസ്ഥയിൽ ഇന്ത്യൻ കളിക്കാരെ പാകിസ്താനിലേക്ക് അയയ്ക്കാനാകില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു. ടൂർണമെന്റ് ശ്രീലങ്കയിലേക്ക് മാറ്റുന്നതിനെ ബംഗ്ലാദേശും അഫ്ഗാനും പിന്തുണയ്ക്കുന്നുണ്ട്. ടൂർണമെന്റ് മാറ്റുകയാണെങ്കിൽ അതിൽ പ്രതിഷേധിച്ച് പാകിസ്താൻ ബഹിഷ്‌കരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഏഷ്യാ കപ്പ് പാകിസ്താനിൽ തന്നെ നടത്തണമെന്ന താൽപര്യമാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡിനുളളത്. എന്നാൽ പാകിസ്താനിലെ നിലവിലെ സാഹചര്യങ്ങൾ കളിക്കാരുടെ സുരക്ഷ ഒട്ടും ഉറപ്പ് നൽകുന്നില്ലെന്ന് ബിസിസിഐ ചൂണ്ടിക്കാട്ടുന്നു. തുടർന്നാണ് ശ്രീലങ്കയെന്ന നിർദ്ദേശം ഉയർന്നുവന്നത്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിലെ മറ്റ് രാജ്യങ്ങളുടെ പിന്തുണയും ഇക്കാര്യത്തിൽ ബിസിസിഐ തേടിയിരുന്നതായിട്ടാണ് റിപ്പോർട്ട്.
ഇന്ത്യയുടെ കളികൾ മാത്രം ദുബായ് പോലുളള മറ്റ് വേദികളിൽ വെച്ച് നടത്താമെന്ന ബദൽ നിർദ്ദേശവും പാകിസ്താൻ മുന്നോട്ടുവെക്കാൻ സാദ്ധ്യതയുണ്ട്. എന്നാൽ ടൂർണമെന്റ് നടക്കുന്ന സെപ്തംബറിൽ യുഎഇയിൽ ചൂട് ഉയർന്ന നിലയിലാണെന്നും ഇത് മറ്റ് രാജ്യങ്ങളിൽ നിന്നുളള കളിക്കാർക്ക് ബുദ്ധിമുട്ടാകുമെന്നും വാദം ഉയരുന്നുണ്ട്. 2018 സെപ്തംബറിൽ ഏഷ്യാ കപ്പ് ദുബായിൽ നടന്നപ്പോൾ കളിക്കാർ ഏറെ ബുദ്ധിമുട്ടിയിരുന്നെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
മത്സരത്തിന് വേദിയൊരുക്കാൻ ഒമാനും താൽപര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. പാകിസ്താൻ ഉൾപ്പെടെ ആറ് ടീമുകളാണ് ഏഷ്യാ കപ്പിൽ പങ്കെടുക്കുക. ടൂർണമെന്റിന്റെ സംപ്രേഷണാവകാശം ആരും ഏറ്റെടുക്കാത്തതും ബിസിസിഐ ചൂണ്ടിക്കാട്ടുന്നുണ്ട്.
Discussion about this post