ബംഗളൂരു : കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്യപ്രചാരണത്തിന് സമാപനം. ഇനി ഒരു ദിവസം നിശബ്ദ പ്രചാരണമാണ്. നാളെ വോട്ടുകൾ ഉറപ്പിക്കാൻ ഒരുവട്ടം കൂടി സ്ഥാനാർഥികളും പാർട്ടിപ്രവർത്തകരും വോട്ടർമാരുടെ വീടുകൾ കയറി പ്രചാരണം നടത്തും. 10-ാം തീയതി വിധിയെഴുതാൻ ജനങ്ങൾ പോളിംഗ് ബൂത്തിലേക്ക് പോകും. കർണാടക ഇനി ആര് ഭരിക്കുമെന്ന് മെയ് 13 ന് അറിയാം.
കർണാടകയിൽ അധികാരം നിലനിർത്താൻ വേണ്ടിയുള്ള ശക്തമായ പോരാട്ടത്തിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയുമുൾപ്പെടെ ഇറക്കിയാണ് പാർട്ടി പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചത്. റാലികളിലേക്ക് ജനസാഗരങ്ങൾ ഒഴുകിയെത്തിയത് പാർട്ടിക്കുള്ള പിന്തുണയുടെ അടയാളമാണ്. ഇതോടെ ബിജെപിക്ക് ആത്മവിശ്വാസവും വർദ്ധിച്ചിരിക്കുകയാണ്.
അതേസമയം സംസ്ഥാനം കൈയ്യിലാക്കാൻ കോൺഗ്രസും കഠിനമായ പരിശ്രമത്തിലാണ്. സോണിയ ഗാന്ധിയെയും പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും പ്രചാരണത്തിന് എത്തിച്ചു. പതിവ് പോലെ രാഹുലും പ്രിയങ്കയും പരിപാടികളിൽ പങ്കെടുത്തു. ജെഡിഎസിന്റെ എച്ച് ഡി കുമാരസ്വാമിയും വളരെയധികം ആത്മവിശ്വാസത്തിലാണ്.
5.2 കോടി വോട്ടർമാരാണ് ഇക്കുറി കർണാടകയിലുള്ളത്. ഇതിൽ 9.17 ലക്ഷം പേർ കന്നിവോട്ടർമാരാണ്. ആകെ 2,613 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 185 പേർ സ്ത്രീകളാണ്. ബിജെപി 224 പേരെയും കോൺഗ്രസ് 223 പേരെയും ജെഡിഎസ് 207 പേരെയുമാണ് മത്സരിപ്പിക്കുന്നത്. സംസ്ഥാനത്താകെ 58,282 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്.
Discussion about this post