മുംബൈ: മുംബൈ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച കേസിൽ മലയാളികൾ അറസ്റ്റിൽ. ദുബായിൽ ജ്വല്ലറി നടത്തുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് അലി, മകൻ ഷഹീഖ് എന്നിവരെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് അറസ്റ്റ് ചെയ്തത്. പത്ത് കോടി രൂപ വിലമതിക്കുന്ന 16 കിലോ സ്വർണവുമായി സുഡാൻ സ്വദേശികളാടയ 18 യുവതികൾ കഴിഞ്ഞ മാസം മുംബൈ വിമാനത്താവളത്തിൽ പിടിയിലായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സ്വർണ്ണക്കടത്തിന്റെ പ്രധാന സൂത്രധാരന്മാരാണ് ഇവരെന്നാണ് അന്വേഷണ ഏജൻസി നൽകുന്ന വിവരം. കഴിഞ്ഞ 25നാണ് മൂന്ന് വിമാനങ്ങളിൽ വ്യത്യസ്ത സംഘങ്ങളായി സുഡാൻ സ്വദേശികളായ 18 യുവതികൾ മുംബൈയിൽ വിമാനം ഇറങ്ങിയത്.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മുഖ്യ സൂത്രധാരനായ മലയാളിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. കമ്മീഷൻ വ്യവസ്ഥയിൽ സ്വർണം കടത്തുന്നവരാണ് സുഡാനിൽ നിന്നുള്ള ഈ സ്ത്രീകളെന്നാണ് വിവരം. പേസ്റ്റ് രൂപത്തിലും ആഭരണങ്ങൾ ആക്കിയും സ്വർണം കടത്താനായിരുന്നു ശ്രമം.
Discussion about this post