കൊൽക്കത്ത: ദി കേരള സ്‌റ്റോറി ബംഗാളിൽ നിരോധിക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി ലോക്കറ്റ് ചാറ്റർജി. മമത ഹിന്ദുവിരുദ്ധയായ, ഇന്ത്യാ വിരുദ്ധയായ, സ്ത്രീ വിരുദ്ധയായ നേതാവാണെന്ന് ചാറ്റർജി വിമർശിച്ചു. മുസ്ലീം വോട്ടുകൾക്ക് വേണ്ടിയാണ് മമതയുടെ തീരുമാനമെന്നും ഇവർ വിമർശിച്ചു.
” മമത വളരെ തെറ്റായ കാര്യമാണ് ചെയ്തത്. മമതയ്ക്ക് ബംഗാളികളെ അറിയില്ല. ദി കേരള സ്‌റ്റോറി നിരോധിച്ചതിലൂടെ അവർ ഹിന്ദു വിരുദ്ധയും ഇന്ത്യാ വിരുദ്ധയും സ്ത്രീ വിരുദ്ധയുമാണെന്ന് തെളിയിച്ചിരിക്കുകയാണ്. ചിത്രം പൂർണമായും ഇസ്ലാമിക് സ്റ്റേറ്റിനെ കുറിച്ചാണ് പറയുന്നത്. ഈ ചിത്കം നിരോധിക്കുന്നതിലൂടെ അവർ പലതും മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നത്.
ബംഗാളി ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ സുദീപ്‌തോ സെന്നിന്റെ ചിത്രമാണ് മമത നിരോധിക്കുന്നത്. പക്ഷേ ബംഗാളികളുടെ പേരിലാണ് അവർ വോട്ട് തേടുന്നത്. എന്നാൽ മുസ്ലീങ്ങളെ കുറിച്ചുള്ള സിനിമ അവർ നിരോധിക്കും. മുസ്ലീം വോട്ടുകൾക്ക് വേണ്ടിയാണ് അവരിത് ചെയ്യുന്നതെന്നും” ചാറ്റർജി വിമർശിച്ചു. അക്രമസംഭവങ്ങൾ ഒഴിവാക്കാനും സംസ്ഥാനത്ത് സമാധാനം നിലനിർത്താനുമാണ് ചിത്രം നിരോധിക്കുന്നതെന്നാണ് മമതയുടെ വാദം. നിരോധനം ലംഘിച്ച് ഏതെങ്കിലും തീയേറ്ററുകൾ ചിത്രം പ്രദർശിപ്പിച്ചാൽ അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.
മമത ബാനർജിക്ക് പെൺകുട്ടികളോടല്ല, മറിച്ച് തീവ്രവാദ സംഘടനകളോടാണ് അനുഭാവമെന്നാണ് തനിക്ക് മനസിലാക്കാൻ സാധിക്കുന്നതെന്നായിരുന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ പ്രതികരണം. ചിത്രം നിരോധിച്ചത് വഴി ബംഗാളിലെ സഹോദരിമാരോടും പെൺമക്കളോടും മമത അനീതിയാണ് കാണിച്ചത്. തീവ്രവാദ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നവരോടൊപ്പമാണോ അതോ അതിനെതിരെ നില കൊള്ളുന്നവരോടൊപ്പമാണോ നിലകൊള്ളുന്നതെന്ന് മമത പറയണമെന്നും” അനുരാഗ് താക്കൂർ ആവശ്യപ്പെട്ടു.
Discussion about this post