ശ്രീനഗർ: തുടർച്ചയായ ഭീകരാക്രമണങ്ങൾക്കിടെ ജമ്മു കശ്മീർ അതിർത്തിയിൽ പാകിസ്താൻ ബോർഡർ ആക്ഷൻ ടീമിന്റെ സാന്നിദ്ധ്യം. വിവിധ സെക്ടറുകളിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് പാക് ഭീകരരും സൈന്യവും ഉൾപ്പെടുന്ന സംഘത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് നിരീക്ഷണവും സുരക്ഷയും കൂടുതൽ ശക്തമാക്കി.
രജൗരി, പൂഞ്ച്, മെന്തർ, കൃഷ്ണ ഗാട്ടി, ബിംബെർ ഗാലി സെക്ടറുകളിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ബോർഡർ ആക്ഷൻ ടീമിന്റെ സാന്നിദ്ധ്യം കണ്ടത്. കശ്മീരിലേക്ക് നുഴഞ്ഞു കയറാൻ ഭീകരർക്ക് സഹായങ്ങളും ആയുധങ്ങളും നൽകുന്നത് ഇവരാണെന്ന് ഇതോടെ വ്യക്തമാക്കി. ജമ്മു കശ്മീരിൽ ഭീകരാക്രമണം ലക്ഷ്യമിട്ട് പാക് അധീന കശ്മീരിൽ നിരവധി ഭീകരർ എത്തിയതായി രഹസ്യാന്വേഷണ വിഭാഗവും സ്ഥിരീകരിച്ചിട്ടുണ്ട്.
ലഞ്ചോട്ടെ, നിക്കാലി, കോട്ട്‌ലി, ഖുയ്‌രാട്ട എന്നിവിടങ്ങളിലാണ് ഭീകരർ എത്തിയിരിക്കുന്നത്. ഇവിടെ നിന്നുമാണ് ബോർഡർ ആക്ഷൻ ടീം ഭീകരർക്ക് പരിശീലനം നൽകുന്നത്. അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ കൈകാര്യം ചെയ്യാൻ ഭീകരരെ പരിശീലിപ്പിച്ച ശേഷം കശ്മീരിലേക്ക് ഇവരെ ബോർഡർ ആക്ഷൻ ടീമാണ് കടത്തിവിടുന്നത്. പരിശീലനം ലഭിച്ച ഭീകരരിൽ ചിലർ ബോർഡർ ആക്ഷൻ ടീമിൽ തന്നെ തുടരും. ബോർഡർ ആക്ഷൻ ടീമിന്റെ പുതിയ സംഘത്തിന്റെ സാന്നിദ്ധ്യമാണ് അതിർത്തിയിൽ കണ്ടെത്തിയിരിക്കുന്നത്.
അടുത്തിടെ ശക്തമായ ഭീകരാക്രമണങ്ങൾക്കാണ് ജമ്മു കശ്മീർ സാക്ഷിയായത്. പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിലും രജൗരിയിൽ ഉണ്ടായ ഏറ്റുമുട്ടലിലും പത്തോളം സൈനികരെയാണ് രാജ്യത്തിന് നഷ്ടമായത്.
Discussion about this post