ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഖാർഗോണിൽ ബസ് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞ് 22 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. 50ലധികം ആളുകളാണ് അപകടസമയത്ത് ബസിനുള്ളിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നാണ് വിവരം.
ഇൻഡോറിലേക്ക് പോവുകയായിരുന്ന ബസ് ദസംഗ ഗ്രാമത്തിലുള്ള പാലത്തിൽ നിന്നാണ് താഴേക്ക് വീണത്. വെള്ളം വറ്റിയ പുഴയിലേക്കാണ് ബസ് മറിഞ്ഞ് വീണത്. അപകടമുണ്ടായതിന് പിന്നാലെ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ആദ്യം തുടങ്ങിയതെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.
അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവർക്ക് നാല് ലക്ഷം രൂപയും ചെറിയ പരിക്കുള്ളവർക്ക് 25,000 രൂപ വീതവും കൈമാറും. ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവ് പൂർണമായും സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം കൈമാറുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. അതേസമയം അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post