ഭോപ്പാൽ: കുനോ നാഷണൽ പാർക്കിൽ ഒരു ചീറ്റ കൂടി ചത്തു. പെൺ ചീറ്റയായ ദക്ഷയാണ് ചത്തത്. ഇതുവരെ ദക്ഷിണാഫ്രിക്കയിൽ നിന്നും നമീബയിൽ നിന്നും എത്തിച്ച ചീറ്റകളിൽ മൂന്നെണ്ണമാണ് ചത്തത്.
ആൺ ചീറ്റകൾ ദക്ഷയെ ആക്രമിച്ചിരുന്നു. ഇതിൽ സാരമായി പരിക്കേറ്റതിനെ തുടർന്നാണ് ജീവൻ നഷ്ടമായത്. ആൺ ചീറ്റകളായ ഫിണ്ഡ, വായു, അഗ്നി എന്നിവയുമായാണ് ദക്ഷ കടികൂടിയത്. ചീറ്റയെ പാർക്കിൽ നിന്നും മാറ്റി സംസ്‌കരിക്കാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചു. നേരത്തെ പാർക്കിലെ പ്രത്യേക കേന്ദ്രത്തിൽ നിന്നും അഞ്ച് ചീറ്റകളെ സ്വതന്ത്രരാക്കാൻ അധികൃതർ തീരുമാനിച്ചിരുന്നു. ഇതിനിടൊണ് ദാരുണ സംഭവം ഉണ്ടാകുന്നത്.
പ്രൊജക്ട് ചീറ്റ പദ്ധതിയുടെ ഭാഗമായി 20 ചീറ്റകളെയാണ് മദ്ധ്യപ്രദേശിൽ എത്തിച്ചത്. ഇക്കഴിഞ്ഞ മാർച്ചിൽ വൃക്കയിലെ തകരാറിനെ തുടർന്ന് സാഷ എന്ന പെൺ ചീറ്റ ചത്തിരുന്നു. ജനുവരി 23 നായിരുന്നു സാഷ രോഗലക്ഷണങ്ങൾ പ്രകടമാക്കി തുടങ്ങിയിരുന്നത്. ഏപ്രിലിൽ അസുഖബാധിതനായി ഉദയ് എന്ന ആൺ ചീറ്റയും ചത്തിരുന്നു.










