കൊൽക്കത്ത: ബംഗ്ലാദേശിൽ നിന്നും പശ്ചിമ ബംഗാളിലേക്ക് സ്വർണം കടക്കാൻ ശ്രമം. ഇന്തോ- ബംഗ്ലാ അതിർത്തിവഴി കടത്താൻ ശ്രമിച്ച നാല് കോടി രൂപയുടെ സ്വർണം സുരക്ഷാ സേന പിടിച്ചെടുത്തു. നോർത്ത് 24 പർഗനാസ് ജില്ലയിലായിരുന്നു സംഭവം. രണ്ട് പേരെ സംഭവത്തിൽ പിടികൂടിയിട്ടുണ്ട്.
ബിസ്‌ക്കറ്റ് രൂപത്തിലാക്കിയായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്. അതിർത്തിവഴിയുള്ള സ്വർണക്കടത്തിനെക്കുറിച്ച് സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചെക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.
ബംഗ്ലാദേശിൽ നിന്നും പാസഞ്ചർ ബസിലായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്. എന്നാൽ വാഹന പരിശോധനയ്ക്കിടെ ഇത് സുരക്ഷാ സേന പിടിച്ചെടുക്കുകയായിരുന്നു. 52 സ്വർണ ബിസ്‌ക്കറ്റുകളാണ് പിടിച്ചെടുത്തത്. ബസിലെ ഇന്ധന ടാങ്കിനോട് ചേർന്നുള്ള അറയിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. ഇതിന് 4. 24 കോടി രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് സ്വദേശികളായ മാതുർ റഹ്‌മാൻ, മുസ്തഫ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
Discussion about this post