ന്യൂഡൽഹി : ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായ ആതിഖ് അഹമ്മദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോൾ ജമ്മു കശ്മീരിലെ പൂഞ്ചിൽ എത്തിനിൽക്കുകയാണ്. ആതിഖ് അഹമ്മദിന്റെ ഒരു മകനെ നഷ്ടപ്പെട്ടെങ്കിലും മറ്റൊരു മകൻ ജീവിച്ചിരിപ്പുണ്ടെന്നും അവൻ പ്രതികാരം ചെയ്യുമെന്നും പറഞ്ഞുള്ള ഭീഷണി സന്ദേശം പോലീസിനെ നെട്ടോട്ടമോടിക്കുകയാണ്.
”ദ സജദ് മുഗൾ” എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ സന്ദേശം എത്തിയത്. ” ഈ പരമ്പര അവസാനിച്ചിട്ടില്ല. ആതിഖ് അഹമ്മദിന്റെ മകൻ അലി ജീവിച്ചിരിപ്പുണ്ട്. സമയവും സന്ദർഭവും അനുയോജ്യമാകുമ്പോൾ അധികാര മാറ്റം നടക്കും. പ്രതികാരം വീട്ടുക തന്നെ ചെയ്യും.” ട്വിറ്ററിൽ കുറിച്ച വാക്കുകളാണിത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ ജമ്മു കശ്മീരിലെ പൂഞ്ചിൽ നിന്നാണ് ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത് എന്ന് കണ്ടെത്തി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 505 (2), ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) ആക്ട് 2008 സെക്ഷൻ 66 എന്നിവ പ്രകാരം സൈബർ സെൽ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏപ്രിൽ 15 ന് രാത്രി പ്രയാഗ്രാജിൽ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ഗുണ്ടാ നേതാക്കളായ ആതിഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫ് അഹമ്മദിനെയും മാധദ്ധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയ അക്രമികൾ വെടിവെച്ചുകൊന്നത്. വെടിയേറ്റ ഉടൻ ഇരുവരും കുഴഞ്ഞുവീണ് മരിച്ചു. സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രതികളെ പോലീസ് പിടികൂടിയിരുന്നു. പ്രതികളായ അരുൺ മൗര്യ, സണ്ണി സിംഗ്, ലവ്ലേഷ് തിവാരി എന്നിവരെ ജില്ലാ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
2005ൽ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) എംഎൽഎ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലും, അതിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലിനെ ഈ വർഷം ഫെബ്രുവരിയിൽ കൊലപ്പെടുത്തിയ കേസിലും ആതിഖ് അഹമ്മദ് പ്രതിയായിരുന്നു.
Discussion about this post