തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോക്ക ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റാണ് ‘മോക്ക’. വടക്ക് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ഇന്നലെ അർദ്ധ രാത്രിയോടെ തീവ്രചുഴലിക്കാറ്റായി മാറിയിരുന്നു. തുടർന്ന് ഇന്ന് രാവിലെയോടെ ദിശ മാറി വടക്ക് വടക്ക് കിഴക്ക് സഞ്ചരിക്കാൻ തുടങ്ങിയ മോക്ക വൈകുന്നേരത്തോടെ മദ്ധ്യ ബംഗാൾ ഉൾക്കടലിൽ അതി തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനാണ് സാധ്യത.
മെയ് 14 ഓടെ ശക്തി കുറയാൻ തുടങ്ങുന്ന മോക്ക മെയ് 14 ന് രാവിലെ ബംഗ്ലാദേശിനും മ്യാൻമറിനും ഇടയിൽ പരമാവധി 145 കി.മീ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
Discussion about this post