ന്യൂഡൽഹി; ഇന്ത്യ-യൂറോപ്യൻ യൂണിയൻ ട്രേഡ് ആൻഡ് ടെക്‌നോളജി കൗൺസിലിന്റെ ആദ്യയോഗം മെയ് 16ന് നടക്കും. യോഗത്തിൽ നിർണായക സാങ്കേതിക വിദ്യകൾക്കുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതും ഡിജിറ്റൽ സംവിധാനങ്ങൾക്കിടയിൽ പ്രവർത്തനക്ഷമത സൃഷ്ടിക്കുന്നതും ഉൾപ്പെട്ട അജണ്ടക്ക് അന്തിമ രൂപം നൽകും.
കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ, വാണിജ്യമന്ത്രി പീയുഷ് ഗോയൽ, വാർത്താവിനിമയ-ഐടി മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുക്കുക. ഇന്ത്യയുടെ ഹരിത ഹൈഡ്രജൻ ദൗത്യത്തിലെ പങ്കാളിത്തം ഉൾപ്പെടെ വാണിജ്യവും നിക്ഷേപവും ട്രേഡ് ആൻഡ് ടെക്‌നോളജി കൗൺസിൽ പ്രോത്സാഹിപ്പിക്കും. ചരക്കുകളുടെ മൊത്ത വ്യാപാരത്തിന്റെ 2.1% വരുന്ന ഇന്ത്യ യൂറോപ്യൻ യൂണിയന്റെ പത്താമത്തെ വലിയ വ്യാപാര പങ്കാളിയാണ്.
അമേരിക്ക കഴിഞ്ഞാൽ യൂറോപ്യൻ യൂണിയന് ടിടിസി ഉള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. ഏപ്രിൽ 2022ൽ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നിന്റെ ഇന്ത്യ സന്ദർശന വേളയിൽ തന്ത്രപരമായ ഒരു സംവിധാനം ആരംഭിക്കുന്നതിന് ഇരുപക്ഷവും സമ്മതിച്ചു.
ബ്രസ്സൽസിൽ നടക്കാനിരിക്കുന്ന യോഗത്തിനു മുന്നോടിയായി, സഹകരണത്തിനുള്ള അജണ്ടയുടെ അന്തിമരൂപം നൽകുന്നതിനായി മൂന്നു വർക്കിംഗ് ഗ്രൂപ്പുകൾ കഴിഞ്ഞ വർഷം യോഗം ചേർന്നു. സ്ട്രാറ്റജിക് സാങ്കേതികവിദ്യ, ഡിജിറ്റൽ ഗവർണൻസ്, ഡിജിറ്റൽ കണക്ടിവിറ്റി, വാണിജ്യം, നിക്ഷേപം എന്നീ വിഷയങ്ങളിലൂന്നി മൂന്നു വർക്കിംഗ് ഗ്രൂപ്പുകളും അടിസ്ഥാനപരമായ പഠനങ്ങൾ നടത്തിയിരുന്നു.
Discussion about this post