ഇടുക്കി : മെഡിക്കൽ ഷോപ്പ് ഉടമയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. തടിയമ്പാട് സ്വദേശി നെല്ലിക്കുന്നേൽ ജിനീഷ്, പാമ്പാടുംപാറ സ്വദേശി രതീഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മെഡിക്കൽ ഷോപ്പ് അടച്ച് വീട്ടിലേക്ക് പോകുന്നതിനിടെയാണ് ചെറുതോണി സ്വദേശി ലൈജുവിന് നേരെ ആക്രമണം ഉണ്ടായത്.
ലൈജുവിന്റെ കടയിലെ ഒരു ജീവനക്കാരിയുമായി പ്രതികളിൽ ഒരാളായ ജിനീഷിന് നേരത്തെ ബന്ധമുണ്ടായിരുന്നു. പിന്നീട് ഈ ബന്ധത്തിൽ നിന്ന് ജീവനക്കാരി പിന്മാറി. തുടർന്ന് ജിനീഷിനെതിരെ ഇടുക്കി പോലീസ് സ്റ്റേഷനിൽ യുവതി പരാതിയും നൽകി. എന്നാൽ തന്നിൽ നിന്ന് യുവതി അകലാൻ കാരണം ലൈജു ആണെന്ന ജിനീഷിന്റെ സംശയമാണ് ആക്രമണത്തിൽ കൊണ്ടെത്തിച്ചത്.
ജനീഷിന്റെ കാലിലെ പൊള്ളലേറ്റ പാടാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ആസിഡ് ഒഴിക്കാൻ നിർദ്ദേശിച്ചത് യുവതിയാണെന്ന് ജിനീഷ് പോലീസിനോട് പറഞ്ഞിരുന്നു. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം നടത്തിയത്. സംഭവസമയത്ത് പ്രതികൾ ഉപയോഗിച്ച ബൈക്ക് കണ്ടെടുത്തു. രതീഷിന്റെ പേരിൽ നെടുംകണ്ടം പോലീസ് സ്റ്റേഷനിൽ പോക്‌സോ കേസും അടിപിടി കേസുമുണ്ട്.
Discussion about this post