ന്യൂഡൽഹി; പശ്ചിമബംഗാളിൽ ‘ദി കേരള സ്‌റ്റോറി’ നിരോധിച്ചതിനെതിരെ ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ. മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രവർത്തന ശൈലി കാരണം ബംഗാളിൽ ജനാധിപത്യം അവശേഷിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യം കോമയിൽ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമബംഗാളിൽ ഉണ്ടായ അക്രമങ്ങളെ കുറിച്ചാണ് പുസ്തകത്തിൽ പറയുന്നത്. ഇത് വെറും കഥയല്ലെന്നും വസ്തുതാപരമായ സംഭവങ്ങളാണ് പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തെ നിശബ്ദമാക്കുന്നത് മമത ബാനർജിയുടെ പ്രവർത്തന ശൈലിയാണെന്ന് പറഞ്ഞ അദ്ദേഹം, സംസ്ഥാനത്തെ സ്ഥിതി വേദനാജനകമാണെന്ന് അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ശക്തികൊണ്ട് ബംഗാളിൽ മാറ്റം കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ദി കേരള സ്‌റ്റോറി’ സംസ്ഥാനത്ത് നിരോധിച്ചതിന് മമത ബാനർജിയെ വിമർശിച്ച അദ്ദേഹം സിനിമക്ക് ഏതെങ്കിലും മതവുമായോ സംസ്ഥാനവുമായോ ബന്ധമില്ലെന്ന് പറഞ്ഞു. സുദിപ്‌തോ സെൻ സംവിധാനം ചെയ്ത് മെയ് 5ന് റിലീസായ ചിത്രം പല വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. നിർമാതാക്കൾ വിദ്വേഷം പടർത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ വൻ വിമർശനമാണ് ഉന്നയിച്ചത്.
Discussion about this post