ബംഗളൂരു: കർണാടകയിൽ വോട്ടെണ്ണൽ ആരംഭിച്ചു. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫലസൂചനകൾ പ്രകാരം കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണ് മുന്നേറുന്നത്. ബിജെപി 84ഉം കോൺഗ്രസ് 101ഉം സീറ്റുകളിലാണ് മുന്നേറുന്നത്. ജെഡിഎസ് എട്ട് സീറ്റുകളിൽ മുന്നേറുന്നു. 36 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. 224 മണ്ഡലങ്ങളിലേക്കായാണ് സ്ഥാനാർത്ഥികൾ ജനവിധി തേടുന്നത്. ആദ്യ അരമണിക്കൂറിനുള്ളിൽ തന്നെ കൃത്യമായ ഫലസൂചനകൾ ലഭിച്ച് തുടങ്ങും.
10 മണിയോടെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഏകദേശ സൂചനകൾ പുറത്ത് വരും. 12 മണിയോടെ കർണാടക ആരോടൊപ്പമാണെന്നതിന്റെ സമ്പൂർണചിത്രം തെളിയും. ഭരണത്തുടർച്ചയുണ്ടാകാത്ത 38 വർഷമെന്ന ചരിത്രം തിരുത്തിക്കുറിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്നാൽ കർണാടകയുടെ ഈ ചരിത്രത്തിലാണ് കോൺഗ്രസ് പ്രതീക്ഷ വയ്ക്കുന്നത്. തൂക്കു മന്ത്രിസഭയെന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങളിലാണ് ജെഡിഎസിന്റെ പ്രതീക്ഷ. സർക്കാർ രൂപീകരണത്തിന് അവസരം ലഭിച്ചാൽ ജെഡിഎസ് ഇരുപാർട്ടികളോടും വലിയ വിലപേശൽ നടത്തിയേക്കുമെന്നാണ് വിവരം.
ആദ്യഫലസൂചനകൾ പ്രകാരം ജെഡിഎസ് നേതാവ് കുമാരസ്വാമി മുന്നിലാണ്. കിംഗ് മേക്കറാവുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഇക്കുറി കുമാരസ്വാമി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപി വിട്ട് കോൺഗ്രസിലേക്ക് പോയ ജഗദീഷ് ഷെട്ടാർ ആദ്യഫലസൂചനകൾ പ്രകാരം മുന്നിലാണ്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ എന്നിവരും മുന്നേറുന്നുണ്ട്.
Discussion about this post