ബംഗളൂരു : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് 4.12 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്ത് ട്രാഫിക് പോലീസ്. 22.89 കോടിയാണ് പിഴ ചുമത്തിയിരിക്കുന്നത്. റാലി, ബൈക്ക് ജാഥ, അമിതവേഗം, സിഗ്‌നൽ ജമ്പ്, റോഡ് ഷോ ഉൾപ്പെടെയുള്ള പരിപാടികൾ നടത്തി ഗതാഗത നിയമങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പിഴ ഈടാക്കുന്നത്. പ്രധാന ജംഗ്ഷനുകളിലെ സിസിടിവി ക്യാമറകളുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
ഓഗസ്റ്റ് 15 മുതൽ മെയ് 10 വരെയാണ്, 4.12 ലക്ഷം ഗതാഗത നിയമലംഘന കേസുകൾ രജിസ്റ്റർ ചെയ്തത്. 25 ദിവസത്തിനുള്ളിൽ ഏകദേശം 22.89 കോടി പിഴ ചുമത്തി. വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ അടിസ്ഥാനമാക്കി ഉടമകൾക്ക് പോലീസ് നോട്ടീസ് നൽകാനാണ് തീരുമാനം. തിരഞ്ഞെടുപ്പ് കാലമായത് കൊണ്ട് തന്നെ ഭൂരിഭാഗവും പാർട്ടി പ്രവർത്തകർ തന്നെയാകുമെന്നാണ് വിലയിരുത്തൽ.
നഗരത്തിലെ 50 പ്രധാന ജംഗ്ഷനുകളിൽ വാഹനങ്ങൾ നിരീക്ഷിക്കാൻ ട്രാഫിക് മാനേജ്മെന്റ് സംവിധാനത്തിന് കീഴിൽ 250 അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ പോലീസ് സ്ഥാപിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ ക്യാമറകളിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടിയെടുക്കുന്നത്. നിയമലംഘനം നടത്തുന്നവരുടെ ഫോട്ടോ ഉൾപ്പെടെ സെർവറിൽ സൂക്ഷിക്കപ്പെടും. വാഹന രജിസ്‌ട്രേഷൻ നമ്പർ അടിസ്ഥാനമാക്കി, ഐടിഎംഎസ് സംവിധാനം വഴിയാണ് ഉടമയ്ക്ക് സന്ദേശം ലഭിക്കുക.
ബിജെപി, കോൺഗ്രസ്, ജെഡിഎസ് തുടങ്ങി എല്ലാ പാർട്ടികളുടേയും പ്രവർത്തകർ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗതാഗത നിയമങ്ങൾ പാലിച്ചില്ലെന്നാണ് നിഗമനം.
Discussion about this post