ന്യൂഡൽഹി; പ്രതിഷേധങ്ങൾക്കിടയിലും മികച്ച പ്രതികരണം നേടി ദ കേരള സ്റ്റോറി. അമേരിക്കയിലും കാനഡയിലുമായി 200ഓളം സ്‌ക്രീനുകളിൽ വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്തു. നിർബന്ധിത മതപരിവർത്തനത്തിനിരയാക്കി ഐഎസിഐഎസിലേക്ക് റിക്രൂട്ട് ചെയ്ത് സിറിയയിലേക്ക് അയക്കുന്ന പെൺകുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. പ്രതിപക്ഷ പാർട്ടികളടക്കം ചിത്രം വ്യാജമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, രാഷ്ടീയ-സിനിമാ-കായിരംഗത്തുള്ള പ്രമുഖർ, ചിത്രത്തിന് പിന്തുണയുമായി രംഗത്തെത്തി. ന്യൂനപക്ഷ സമുദായത്തിന്റെ എതിർപ്പ് പരിഗണിച്ച് തമിഴ്‌നാട്ടിലും പശ്ചിമബംഗാളിലും പ്രദർശിപ്പിക്കുന്നത് നിരോധിച്ചിരുന്നു. ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നികുതിരഹിതമായാണ് പ്രദർശിപ്പിക്കുന്നത്.
ഇസ്ലാം മതത്തിനോ മുസ്ലീങ്ങൾക്കോ എതിരെ ഒന്നുമില്ലെന്നും ഐഎസ്ഐഎസിലേക്ക് ചേർന്ന ഒരുകൂട്ടം സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നതെന്നും , നിർമ്മാതാവിന്റെയും അണിയറപ്രവർത്തകരുടെയും സ്ഥാനത്ത് നിന്ന് ചിന്തിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ചിത്രത്തിനെതിരായ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.
കേരളത്തിൽ വളരെ കാലമായി നിലനിൽക്കുന്ന പ്രശ്‌നത്തെ രാജ്യം നിഷേധിക്കുകയാണെന്നും സിനിമയുടെ സർഗാത്മകമായ അതിർവരമ്പുകൾക്കപ്പുറമുള്ള ചിത്രമാണ് ‘ദ കേരള സ്റ്റോറി’ എന്നും സംവിധായകൻ സുധീപ്‌തോ സെൻ പറഞ്ഞു. വിഷയത്തെ കുറിച്ച് ലോകമെമ്പാടും ചർച്ചകൾ ആരംഭിക്കുന്നതിനാണ് ചിത്രം നിർമിച്ചതെന്നാണ് നിർമാതാവായ വിപുൽ ഷാ പറയുന്നത്.
Discussion about this post