ബംഗലൂരു: സിപിഎം കർണാടകയിൽ ഏറെ പ്രതീക്ഷ പുലർത്തിയിരുന്ന ബാഗേപ്പളളി മണ്ഡലത്തിൽ മാസങ്ങൾക്ക് മുൻപേ പാർട്ടി പ്രചാരണം തുടങ്ങിയിരുന്നു. കഴിഞ്ഞ സെപ്തംബർ 18 ന് നടന്ന മഹാറാലി കേരള മുഖ്യമന്ത്രിയും പാർട്ടി പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്ത് പ്രചാരണത്തിന് തുടക്കം കുറിച്ചത്. റാലിയിലെ ആള് കൂടിയെങ്കിലും അവരുടെ വോട്ട് പോലും ഇക്കുറി പാർട്ടിയുടെ പെട്ടിയിൽ വീണില്ല.
കഴിഞ്ഞ തവണത്തേതിലും 32,076 വോട്ടുകളാണ് ഇക്കുറി നഷ്ടമായത്. പാർട്ടി സ്ഥാനാർത്ഥി ഡോ. എ അനിൽ കുമാറിന് 19621 വോട്ടുകൾ മാത്രമാണ് നേടാനായത്. അതും കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത് എത്തിയ ജെഡിഎസിന്റെ പിന്തുണ ലഭിച്ചിട്ടും.
കഴിഞ്ഞ തവണ സിപിഎമ്മിന് ബാഗേപ്പള്ളിയിൽ 51,697 വോട്ടുകളായിരുന്നു ലഭിച്ചത്. അതായത് മണ്ഡലത്തിൽ ആകെ പോൾ ചെയ്തതിന്റെ 31.42 ശതമാനം വോട്ടുകൾ. സിപിഎം സ്ഥാനാർത്ഥിയായ ജി.വി ശ്രീരാമ റെഡ്ഡി രണ്ടാം സ്ഥാനത്ത് ഫിനീഷ് ചെയ്യുകയും ചെയ്തു. 65,710 വോട്ടുകൾ നേടി കോൺഗ്രസിന്റെ എസ്.എൻ സുബ്ബ റെഡ്ഡിയാണ് വിജയിച്ചത്. ബിജെപിയുടെ പി സായ് കുമാറിന് 4,140 വോട്ടുകൾ മാത്രമായിരുന്നു ലഭിച്ചത്. ജെഡിഎസിന് വേണ്ടി മത്സരിച്ച ഡോ. സിആർ മനോഹർ 38,302 വോട്ടുകളും പിടിച്ചു.
ഇക്കുറി ജെഡിഎസിന്റെ പിന്തുണ കൂടി ലഭിച്ചതോടെ സിപിഎം വിജയം ഉറപ്പിച്ചിരിക്കുകയായിരുന്നു. ജെഡിഎസിന്റെ ഏഴായിരം വോട്ടുകൾ കൂടി ലഭിച്ചാലും വിജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പാർട്ടി. എംഎ ബേബിയായിരുന്നു പാർട്ടിയുടെ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ് ആന്ധ്ര അതിർത്തിയോട് ചേർന്ന ബാഗേപ്പളളി. 1970 കളിൽ എകെജിയുടെ നേതൃത്വത്തിൽ നടന്ന ഭൂസമരത്തെ തുടർന്നാണ് സിപിഎമ്മിന് ഇവിടെ വേരോട്ടം ഉണ്ടായത്. 1983 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ അപ്പസ്വാമി റെഡ്ഡിയാണ് ആദ്യം പാർട്ടി സ്ഥാനാർത്ഥിയായി വിജയിക്കുന്നത്. പിന്നീട് 1999 ലും 2004 ലും ജി.വി ശ്രീരാമ റെഡ്ഡി വിജയിച്ചു.
Discussion about this post