ബംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ ഹിജാബ് നിരോധനം എടുത്തുമാറ്റുമെന്ന് നിയുക്ത കോൺഗ്രസ് എംഎൽഎ കനീസ് ഫാത്തിമ. കർണ്ണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിച്ച് വിജയിച്ചതിന് പിന്നാലെ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കനീസ് ഫാത്തിമയുടെ പ്രതികരണം.
‘ഉടൻ തന്നെ ഞങ്ങൾ ഹിജാബ് നിരോധനം എടുത്തുമാറ്റും. ഹിജാബിന്റെ പേരിൽ പുറത്താക്കപ്പെട്ട വിദ്യാർഥിനികളെ ക്ലാസ്‌മുറികളിലേക്ക് തിരിച്ചുകൊണ്ടുവരും. അവർക്ക് ഇനി പരീക്ഷയെഴുതാനാകും. രണ്ടു വിലപ്പെട്ട വർഷമാണ് അവർക്ക് നഷ്ടമായത്’ കനീസ് ഫാത്തിമ പറഞ്ഞു.
ഉത്തര ഗുൽബർഗ മണ്ഡലത്തിൽനിന്നാണ് കനീസ ഫാത്തിമ നിയമസഭയിലേക്ക് എത്തുന്നത്. ബിജെപിയുടെ ചന്ദ്രകാന്ത് ബി. പാട്ടീലിനെ തോൽപ്പിച്ച് 2,712 വോട്ടിനായിരുന്നു കനീസയുടെ വിജയം.തിരഞ്ഞെടുപ്പിൽ ജയിച്ച ഏക മുസ്‌ലിം വനിതാ സ്ഥാനാർഥി കൂടിയാണ് കനീസ് ഫാത്തിമ.
കഴിഞ്ഞ വര്‍ഷമാണു കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന് വിലക്കേർപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളും കോലാഹലങ്ങളുമാണ് കർണ്ണാടകയിൽ അരങ്ങേറിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള സർക്കാർ തീരുമാനത്തെ ഹൈക്കോടതി പിന്തുണച്ചെങ്കിലും സുപ്രിംകോടതിയിൽ ഹർജിയിൽ ഇതുവരെ തീരുമാനമായിട്ടില്ല. സുപ്രിംകോടതിയിൽ രണ്ടംഗ ബെഞ്ചിൻറെ ഭിന്ന വിധിയെ തുടർന്ന് കേസ് വിശാല ബെഞ്ചിൻറെ പരിഗണനയിലാണ്.
Discussion about this post