ഹാമിർപുർ; ഗുസ്തി താരങ്ങളോട് പ്രതിഷേധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. വിഷയത്തിൽ സുപ്രീംകോടതി വിധി പ്രസ്താവിച്ചിട്ടുണ്ടെന്നും ഡൽഹി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് മൊഴി രേഖപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ ഗുസ്തി ഫെഡറേഷന്റെ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിക്കുകയും അറസ്റ്റ് ആവശ്യപ്പെടുകയും ചെയ്ത് പ്രശസ്ത ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, വിനേഷ് ഫൊഗാട്ട്, ബജ്‌റംഗ് പുനിയ എന്നിവരടക്കമുള്ളവർ ജന്തർ മന്തറിൽ പ്രതിഷേധം നടത്തുകയാണ്.
കമ്മിറ്റി രൂപീകരിക്കുകയും അവരുടെ ആശങ്കകൾ കേൾക്കുകയും ചെയ്‌തെന്ന് മന്ത്രി പറഞ്ഞു. ഗുസ്തി ഫെഡറേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ഒരു അഡ്-ഹോക് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കായിക താരങ്ങൾക്കായുള്ള ട്രയൽസും ആരംഭിച്ചു. നിയമവ്യവസ്ഥയിൽ വിശ്വാസമർപ്പിക്കണമെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും അനുരാഗ് ഠാക്കൂർ ആവശ്യപ്പെട്ടു.
പ്രതിഷേധം നടത്തുന്ന ഗുസ്തി താരങ്ങളുടെ പരാതി അനുസരിച്ച് ഡൽഹി പോലീസിലെ ഒരു സംഘം ഉത്തർപ്രദേശ്, ജാർഖണ്ഡ്, കർണാടക, ഹരിയാന എന്നിവിടങ്ങളിൽ നിന്നും ബ്രിജ് ഭൂഷണെതിരായ തെളിവുകൾ ശേഖരിക്കാൻ പോയിരുന്നു. കഴിഞ്ഞ ദിവസം ബ്രിജ് ഭൂഷൺ ഉൾപ്പെടെയുള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ വർഷം ആദ്യം പ്രതിഷേധം ആരംഭിച്ചതോടെ അനുരാഗ് ഠാക്കൂർ പരാതിയെ കുറിച്ച് അന്വേഷിക്കാൻ ഒരു മേൽനോട്ട സമിതി രൂപീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 23ന് സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ, വിനേഷ് ഫൊഗാട്ട് എന്നിവർ പ്രതിഷേധ സ്ഥലത്തക്ക് മടങ്ങുകയും, ആറു സ്ത്രീകളും ഒരു പ്രായപൂർത്തിയാകാത്ത കുട്ടിയുമടക്കം ബ്രിജ് ഭൂഷണെതിരെ കൊണാട്ട് പ്ലേസ് പോലീസ് സ്‌റ്റേഷനിൽ ലൈംഗികാതിക്രമ പരാതി നൽകിയിട്ടുണ്ടെന്നും അറിയിച്ചു. സുപ്രീംകോടതിയുടെ നോട്ടീസ് അനുസരിച്ച് കേസിൽ ഡൽഹി പോലീസ് രണ്ട് എഫ്‌ഐആറുകളാണ് ഫയൽ ചെയ്തത്.
Discussion about this post