പൂനെ; പ്രതിരോധ, സൈനികേതര മേഖലകൾക്ക് ഉപകാരപ്പെടുന്ന നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പൂനെയിൽ നടന്ന ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്‌നോളജിയുടെ പന്ത്രണ്ടാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന നാവിഗേഷൻ സംവിധാനങ്ങൾ ഇപ്പോൾ സാധാരണ ജനങ്ങളുടെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യം ചെലുത്തുന്നുവെന്ന ഉദാഹരണവും അദ്ദേഹം മുന്നോട്ടുവച്ചു.
ടെക്‌നോളജിക്കൽ അഡ്വാൻസ്‌മെന്റിലേക്ക് രാജ്യങ്ങൾ വേഗത്തിൽ കുതിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നമ്മുടെ ശത്രുക്കൾക്ക് നൂതനസാങ്കേതിക വിദ്യകൾ കൂടുതലുണ്ടെങ്കിൽ അത് നമുക്ക് ഭാവിയിൽ അപകടമാകുമെന്നും അതിനാലാണ് മാറുന്ന പരിസ്ഥിതിക്കൊപ്പം സാങ്കേതിക പുരോഗതിയിലേക്ക് നാം നീങ്ങണമെന്ന് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരമാർഗമോ വായുമാർഗമോ മാത്രമല്ല, സൈബറിടങ്ങൾ വഴിയും ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നോൺ-കൈനറ്റിക്, കോൺടാക്ട്‌ലെസ് വാർഫെയർ പോലുള്ള ആശയങ്ങൾ പ്രതിരോധ മേഖലയിൽ നൂതന സാങ്കേതിക വിദ്യയുടെ ആവശ്യകത പ്രാധാന്യമുള്ളതാക്കി. ഇന്ത്യ പോലുള്ള വലിയ രാജ്യത്തിന് ഇറക്കുമതിയെ ആശ്രയിക്കാൻ കഴിയില്ല. പ്രതിരോധ ഉപകരണങ്ങളും മറ്റും ഇറക്കുമതി ചെയ്യുകയാണെങ്കിൽ എപ്പോഴും ഇത്തരം ആവശ്യങ്ങൾക്കായി മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post