ഭുവനേശ്വർ: ക്ഷേത്രത്തിൽ നിന്നും വർഷങ്ങൾക്ക് മുൻപ് മോഷ്ടിച്ച മോഷണ മുതൽ തിരികെ നൽകി മോഷ്ടാവ്. ഒഡീഷയിലെ ഗോപിനാഥ്പൂർ ജില്ലയിലാണ് സംഭവം. ഒൻപത് വർഷങ്ങൾക്ക് മുൻപ് മോഷ്ടിച്ച മുതലാണ് മോഷ്ടാവ് തിരികെ നൽകിയിരിക്കുന്നത്. ഇതിനൊപ്പം മാപ്പ് അപേക്ഷിച്ചുകൊണ്ടുള്ള കുറിപ്പുമുണ്ട്.
പ്രദേശത്തെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നായിരുന്നു ഭഗവാന്റെ തിരുവാഭരണം ഉൾപ്പെടെ കള്ളൻ മോഷ്ടിച്ചത്. എന്നാൽ ഇതിന് ശേഷം ഇത്രയും നാളായി ഒരു ദിവസം പോലും ശരിയായി ഉറങ്ങാൻ കഴിഞ്ഞിട്ടില്ലെന്ന് മോഷ്ടാവിന്റെ കുറിപ്പിൽ പറയുന്നു. മോഷണം നടത്തിയ ശേഷം എല്ലാ ദിവസവും രാത്രി ദുസ്വപ്‌നം കണ്ട് ഞെട്ടി ഉണരാറുണ്ട്. അങ്ങനെയിരിക്കെ അടുത്തിടെ ഭഗവത്ഗീത വായിച്ചു. ശ്രീകൃഷ്ണന്റെ മഹത്വം ഇതിൽ നിന്നും വ്യക്തമായി. ഇതോടെയാണ് തിരുവാഭരണങ്ങൾ തിരികെ ഏൽപ്പിക്കുന്നത് എന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. കുറിപ്പും വിവരവും രഹസ്യമായി സൂക്ഷിക്കണമെന്ന അഭ്യർത്ഥനയും മോഷ്ടാവ് നടത്തിയിരുന്നു.
ബാഗിലായിരുന്നു ഇയാൾ ആഭരണങ്ങൾ എത്തിച്ചത്. കിരീടം, കമ്മലുകൾ, മാല, എന്നീ ആഭരണങ്ങളായിരുന്നു ബാഗിൽ ഉണ്ടായിരുന്നു. ഇതിനൊപ്പം 300 രൂപയും ഭഗവാന് കാണിക്കയായി ഇയാൾ അർപ്പിച്ചിരുന്നു. അതേസമയം മോഷണ മുതൽ തിരികെ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു.
Discussion about this post